Saturday, April 29, 2017

വൈകി വരുന്ന വിവേകം.

വൈകി വരുന്ന വിവേകം.

തലയ്ക്കുള്ളിൽ സുനാമിയും ഭൂകമ്പവും തീർത്ത വേവലാതിക്കൊടുവിലാണ് ബദ്ധപ്പെട്ടു കണ്ണുതുറന്നത്. സ്ഥലകാലബോധം വരാൻ കുറച്ചധിക സമയം എടുത്തു. തലപൊട്ടിപ്പിളരുന്ന വേദന . എല്ലാം ഓർമ്മയിൽ നിന്നും മറഞ്ഞു പോയത് പോലെ...സൈഡ് ടീപ്പോയിലിരുന്ന ഫോൺ തപ്പിയെടുത്ത് സമയം നോക്കി. 12 മണി. രാത്രിയോ പകലോ...?
ജനൽകർട്ടൻ നീക്കി പുറത്തേയ്ക്കു നോട്ടമയച്ചു.
പുളിച്ച കണ്ണിൽ വെയിൽ കത്തി.
മെല്ലെ എഴുന്നേറ്റിരുന്നു. മുറിയിൽ പരിചിതമായ ഗന്ധം. എങ്കിലും എന്തോ അരുതായ്ക.  ഇന്ന് ബെഡ് കോഫി കുടിച്ചില്ല. അതാകും തലവേദന. ഒരു ഗ്ലാസ് ചൂട് കോഫി  കുടിക്കണം എന്ന മോഹം കലശലായപ്പോൾ നീട്ടി വിളിച്ചു.
"സുഷമേ.."
വിളിയുടെ അർത്ഥം അറിയുന്നവളാണവൾ. വിളിക്കും മുമ്പ് തന്നെ കോഫിയുമായി മുന്നിലെത്തേണ്ടതാണ്. ഒന്നുരണ്ടുവട്ടം വിളിച്ചിട്ടും മറുപടി കിട്ടാതായപ്പോൾ ഉള്ളിൽ കലി ഇളകി.
"എവിടെപോയിക്കിടക്കയാടീ ഒരുമ്പെട്ടോളെ...."
വായിൽ തോന്നിയതെല്ലാം വിളിച്ചിട്ടും പറഞ്ഞിട്ടും ഒരു പ്രതികരണവും കാണാതെ വന്നപ്പോൾ സംശയത്തോടെ മെല്ലെ എഴുന്നേറ്റു. ബാലൻസ് കിട്ടാൻ കഷ്ടപ്പെട്ട് വാതിൽപ്പാളിയിൽ പിടിച്ച് കുറച്ചു നേരം നിന്നു. അടുക്കളയിൽ നിന്നും ശബ്ദമൊന്നും കേൾക്കുന്നില്ല .  ഓ..സ്‌കൂളിൽ പോയിരിക്കും. എന്നാലും അവളെന്താ വിളിച്ചുണർത്താതെ പോയത്?
ഇന്ന് ഓഫീസിൽ അത്യാവശ്യം ജോലികളുണ്ടായിരുന്നതാണ്.  ഒന്നു രണ്ടു ബിസിനസ് മീറ്റിങ്ങുകൾ ഏർപ്പാടാക്കിയിരുന്നു. ഒന്നും നടന്നില്ല
കഴുത....! ഇങ്ങു വരട്ടെ. അവൾക്ക് അവളുടെ കാര്യം  മാത്രം.
രോഷം ഇരച്ചു  പൊന്തിയപ്പോൾ ഫോണെടുത്തു അവളെ വിളിച്ചു. സ്വിച്ച് ഓഫിലാണെന്ന കിളിമൊഴി.
 പിന്നെയും  ദേഷ്യത്തോടെ സ്കൂൾ ഓഫിസിലേയ്ക്കു വിളിച്ചു. രണ്ടു ചീത്ത പറയാതെ മനസ്സിന് ഒരു സുഖമുണ്ടാകില്ല.
പക്ഷേ  അവൾ സ്കൂളിലെത്തിയിട്ടില്ല പോലും.
പിന്നെ ഇവൾ ആരുടെ കൂടെ പോയി?
അടുക്കളയിൽ എത്തിനോക്കിയപ്പോൾ ഒരു കാര്യം ബോധ്യമായി.  ഒന്നും ഉണ്ടാക്കിയിട്ടില്ല.
അടുക്കളയിലെ പാത്രങ്ങൾ  ചുവരിലിടിച്ച് തെറിച്ചുവീണു.  കൈയ്യിൽക്കിട്ടിയതെല്ലാം എറിഞ്ഞുടച്ചു. അവളുടെ മേശയിലിരുന്ന പുസ്തകങ്ങളും കെട്ടുകൾ പൊട്ടി പറന്നു കളിച്ചു. അതുകൊണ്ടും അരിശം തീരാതെ അവളുടെ അലമാര വലിച്ചു തുറന്നു . പതിവുപോലെ ഡ്രസ്സുകൾ വാരിക്കൂട്ടി കത്തിക്കുകയാ യിരുന്നു ലക്ഷ്യം .
പക്ഷേ,
ശൂന്യമായ അലമാരയിലേയ്ക്ക് അയാൾ തുറിച്ചു നോക്കി.
 വസ്ത്രങ്ങൾ മാത്രമല്ല അവളുടെ പെട്ടി, ബാഗുകൾ, ചെരിപ്പ് ഒന്നും ഒന്നും അവിടെവിടെ യുമില്ല.
അയാളുടെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ  പുളഞ്ഞു കേറി.
തളർച്ചയോടെ അയാൾ അടുത്തുകണ്ട കസേരയിൽ ഇരുന്നു. മേശപ്പുറത്ത് പേപ്പർ വെയ്റ്റി നടിയിലിരുന്ന് ഒരു കടലാസ്സ് അയാളെ നോക്കി കൊഞ്ഞനം കുത്തി.
 വിറയ്ക്കുന്ന കരങ്ങളോടെ അയാൾ ആ കടലാസെടുത്തു.
"പ്രിയപ്പെട്ട സഹദേവേട്ടന് ,
ഇന്നലെ രാത്രികൊണ്ട് എനിക്ക് ഉറപ്പായി  ഇനി ഒരിക്കലും നിങ്ങൾ നന്നാകില്ല എന്ന്. മദ്യം നിങ്ങളെ അത്രമേൽ സ്വാധീനിച്ചു കഴിഞ്ഞു. ഇനിയും  പീഡനങ്ങൾ സഹിക്കാൻ  എനിക്ക് വയ്യ. പന്ത്രണ്ട് വർഷത്തിനിടയിൽ നിങ്ങളിൽ നിന്നും ഒരു നൂറുവട്ടമെങ്കിലും ഞാൻ ശപഥം കേട്ടതാണ്. ഇനി തിരിച്ചില്ലെന്നു  തീരുമാനിച്ചു പോയപ്പോഴെല്ലാം,
 " മോളേ  നീയില്ലാതെ എനിക്ക് വയ്യ....വാ...നീ തിരിച്ചു വാ ...ഞാൻ നിന്റെ കാലു പിടിക്കാം. ഒരിക്കലും ഞാൻ ഇനി മദ്യപിക്കില്ല. സത്യം സത്യം ..."
എന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെ കർശനമായ വിലക്കുകൾ   വകവെയ്ക്കാതെ അപ്പോഴെല്ലാം  ഞാൻ തിരിച്ചു വന്നു. ആ ഒരു വിളിക്കായി ഞാൻ കാത്തിരിക്കുകയാണെന്ന് നിങ്ങൾക്കറിയമായിരുന്നു. എവിടെപ്പോയാലും തിരിച്ചെത്താതിരിക്കാൻ എനിക്കാവില്ലെന്നും. അതായിരുന്നു നിങ്ങളുടെ വിശ്വാസം . അതുകൊണ്ട് എന്ത് ക്രൂരതകൾ ചെയ്യാനും ഒരു മടിയുമില്ലെന്നായി.
  മദ്യം അകത്തു ചെല്ലുമ്പോൾ എവിടുന്നാണ് നിങ്ങളിൽ ചെകുത്താൻ ആവേശിക്കുന്നത് ??!!. മദ്യപിച്ചില്ലെങ്കിൽ നിങ്ങളുടെ  നന്മ എന്നോളം  മനസ്സിലാ ക്കിയവർ മറ്റാരുമില്ലല്ലോ.   പക്ഷേ അതൊക്കെ നീർക്കുമിളകൾ പോലെ തകർന്നടിയുന്നത് ഒരുപാടു സഹിച്ചു. കാരണമില്ലാതെ അടിയേല്ക്കുമ്പോൾ, തലമുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുമ്പോൾ , അതി നീചനായ ഒരു വിടനെപ്പോലെ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, എന്നെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞ്, ക്രൂരമായി ഭോഗിക്കുമ്പോൾ കണ്ണീർ വിഴുങ്ങി എല്ലാം സഹിച്ചത്, ആരോടും ഒന്നും പറയാതെ എല്ലാം തന്നിൽ ത്തന്നെ അമർത്തിവെച്ചത് സമൂഹത്തിൽ നിങ്ങളുടെ നിലയും വിലയും നഷ്ടമാകാതിരിക്കാനായി രുന്നു എന്ന് തിരിച്ചറിയാനുള്ള വകതിരിവ് പോലും നിങ്ങൾക്കുണ്ടായില്ലല്ലോ.
   ഇനിയും വരില്ലെന്ന് പറഞ്ഞ് പോയപ്പോഴെല്ലാം നിങ്ങളുടെ ഒരു വിളി കേട്ട് ഓടിവന്നത്  തെറ്റായിപ്പോയി എന്ന് എനിക്ക് വ്യക്തമായും മനസ്സിലാകുന്നു. ഇനി അതുണ്ടാകില്ല. നിങ്ങൾക്ക് മതിവരുവോളം മദ്യപിക്കാം. തെരുവിൽ ഉടുതുണിയില്ലാതെ കിടന്നുറങ്ങാം. ആരോടും മെക്കിട്ടു കേറാം. അടികൊള്ളുകയോ ശിക്ഷ അനുഭവിക്കുകയോ എന്തുമാകാം. ഞാൻ ഒരു തടസ്സമാകില്ല. പക്ഷേ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കാൻ ഇനി എനിക്ക് വയ്യ. ദൈവം എനിക്കൊരു കുഞ്ഞിനെ തന്നിരുന്നു.  കാലമെത്താതെ അതിനെ തിരിച്ചെടു ത്തത് എന്റെ ഭാഗ്യദോഷം. അല്ലാതെ മച്ചി എന്ന വിളികേട്ട് ഞാൻ ഒരിക്കലും നിങ്ങളുടെ മുന്നിൽ തലകുനിക്കേണ്ടതില്ല. എനിക്കൊരു ജോലിയുണ്ട്. അതിന്റെകൂടി  പങ്കുപറ്റിത്തന്നെയാണ് ഇത്രകാലം നമ്മൾ ഒന്നിച്ചു കഴിഞ്ഞത്. അല്ലാതെ എന്നെ തീറ്റിപ്പോറ്റിയാണ് നിങ്ങൾ കടക്കാരനായതെന്ന പരിഹാസം  കേൾക്കാനും ഞാൻ ബാദ്ധ്യസ്ഥയല്ല. മേലിൽ എന്നെ വിളിക്കരുത്. എന്റെ കാലുപിടിക്കാൻ വരരുത്.
        പക്ഷേ ഒന്ന് ഉറപ്പിച്ചോളു. നിങ്ങളുടെ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങുകയാണ്. നിങ്ങളെ തേടി എന്റെ ഡൈവേഴ്‌സ് നോട്ടീസ് എത്തും . എന്റെ ദേഹത്ത് വീണ ഓരോ മർദ്ദനത്തിനും നിങ്ങൾ മറുപടി പറയേണ്ടി വരും. എന്റെ ഔദാര്യത്തിൽ കെട്ടിപ്പൊക്കിയ നിങ്ങളുടെ അന്തസ്സ് തകരും ...നിങ്ങളെ ഞാൻ ജയിൽ ശിക്ഷ അനുഭവിപ്പിക്കും. മദ്യത്തെ  ആദ്യഭാര്യയായിക്കരുതുന്ന നിങ്ങളെപ്പോലുള്ളവർക്ക് ഇതൊരു പാഠമാകണം.  ഇത് എനിക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർ അറിയാതിരിക്കാൻ എല്ലാം സഹിക്കുന്ന സഹോദരിമാർക്ക്, ഭാര്യമാർക്ക് ,അമ്മമാർക്കുള്ള എന്റെ സമർപ്പണമാണ്.
                                     -സുഷമ
തലേ രാത്രിയിലെ സംഭവങ്ങൾ, കിരാതമായ ചെയ്തികൾ, ക്രൂരമായ വാക്കുകൾ എല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ തന്റെ  മുന്നിൽ തെളിഞ്ഞൊഴുകുന്നത് കണ്ട് അയാൾ തരിച്ചിരുന്നു.

1 comment:

വിനുവേട്ടന്‍ said...

സത്യം... വൈകി ഉദിച്ച വിവേകം...