Tuesday, September 9, 2014

ഞങ്ങള്‍ സന്തുഷ്ടരാണ്



ഞങ്ങളുടെ ദാമ്പത്യത്തിന്‌ 36 വയസ്സ്‌.

ആമുഖം.

അത്‌ ഒരു വേനല്‍ അവധി ആയിരുന്നു.
അധ്യാപകപരിശീലനത്തിനിടയിലെ നിര്‍ബ്ബന്ധിത സഹവാസ ക്യാമ്പ്‌.
സഹപാഠികളും ടീച്ചര്‍മാരും ഒരുമിച്ചുള്ള രണ്ടാഴ്ച.
മാതാപിതാക്കള്‍ക്കും സഹോദരന്‍മാര്‍ക്കും വിവാഹിതരെങ്കില്‍  

ഭര്‍ത്താക്കന്മാര്‍ക്കും മാത്രമേ ക്യാമ്പ്‌ അംഗങ്ങളെ സന്ദര്‍ശിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളു.
ക്യാമ്പ്‌ തുടങ്ങിയ ദിവസം എന്നെ കൊണ്ടാക്കാന്‍ അച്ചാച്ചനും (എന്റെ പപ്പ)
കൂടെ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും വന്നിരുന്നു.
അതാരെന്ന ചോദ്യത്തിനു ഞാന്‍
'എന്റെ അച്ഛനും ഞങ്ങളുടെ കുടുംബ സുഹൃത്തും ' ആണെന്നു മറുപടിയും പറഞ്ഞിരുന്നു.
അവര്‍ യാത്രപറഞ്ഞു പോയപ്പോള്‍, ഞാന്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്ന, 

ബൈന്റു ചെയ്യാന്‍ കൊടുത്തിരുന്ന ഞങ്ങളുടെ കൈയെഴുത്തു മാസിക 
സുഹൃത്തിന്റെ കൈയ്യില്‍ കൊടുത്തയക്കണമെന്നു 
 അച്ചാച്ചനോട്‌ ആവശ്യപ്പെട്ടിരുന്നു.

ശേഷം

അന്നത്തെ ക്യാമ്പ്‌ പരിപാടിയില്‍ ഞങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഇനം ആയിരുന്നു സിനിമ.
എല്ലാവരും അത്യാഹ്ളാദപൂര്‍വം അതിനൊരുങ്ങുമ്പോഴാണ്‌ രണ്ടു സന്ദര്‍ശ കര്‍ എത്തിയത്‌.
ഞങ്ങളുടെ കുടുംബ സുഹൃത്തും,  കൂടെ എന്റെ കൂട്ടുകാരി സീമയുടെ ബന്ധുവും.
പപ്പ കൊടുത്തയച്ച കൈയെഴുത്തു മാസിക എന്നെ ഏല്‍പ്പിച്ച്‌ സുഹൃത്തും , 

സീമയോടു സംസാരിച്ച്‌ അവളുടെ ബന്ധുവും പുറത്തിറങ്ങിയപ്പോള്‍ കൂ
ട്ടുകാരില്‍ ചിലര്‍ അത്‌ ആരാ എന്താ എന്ന ചോദ്യവുമായ്‌ വന്നു.
സീമയുടെ ബന്ധുവിനെ നേരത്തെ അറിയുമെന്നതിനാല്‍ ചോദ്യം എന്നോടു മാത്രമായിരുന്നു.
''അറിയില്ലെ ...അന്നു എന്റെ അച്ചാച്ചന്റെ കൂടെ വന്നിരുന്ന ആളാ..

.ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ. ഞങ്ങളുടെ കുടുംബസുഹൃത്താ...''
ഞാന്‍ സിനിമയ്ക്കു പോകാനുള്ള തിരക്കിലേയ്ക്കു പാഞ്ഞു.
ഒരഞ്ചു മിനുട്ട്‌ തികച്ചായില്ലെന്നാണ്‌ ഓര്‍മ്മ;
അസ്സംബ്ളി ഹാളില്‍ നിന്നും മണി മുഴങ്ങി.
പെട്ടെന്നൊരു മീറ്റിംഗ്‌...!!!
ഈ ടീച്ചര്‍മാരുടെ ഒരു കാര്യം...
സിനിമയ്ക്കു പോകാന്‍ തുടങ്ങുമ്പോഴാ ഒരു മീറ്റിംഗ്‌...
എന്നു മനസ്സില്‍ പിറുപിറുത്തു കൊണ്ട്‌ വേഗം മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ ചെന്നിരുന്നു.
സൈക്കോളജി ടീച്ചര്‍ തടിച്ച ശരീരവും താങ്ങി ഹാളിലേയ്ക്കു കടന്നു വന്നു.
എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ നോക്കി. ഞാനും.
"കുട്ടി ഇങ്ങെണീറ്റു വരിക."
ടീച്ചറിന്റെ ആജ്ഞ എന്നോടാണെന്ന അറിവില്‍ ഞനൊന്നമ്പരന്നു.
പെരുത്ത
ആകാംക്ഷയോടെ ഞാന്‍ ടീച്ചറുടെ അടുത്തെത്തി.
"ഇന്ന് ആരാ കുട്ടിയെ കാണാന്‍ വന്നത്‌?"
ടീച്ചറിന്റെ ഭാവവും ചോദ്യത്തിന്റെ ഉദ്ദേശ്യവും മനസ്സിലാകാതെ ഞാന്‍ വിഷമത്തിലായി.
എങ്കിലും പറഞ്ഞു.
"അന്ന് എന്റെ അച്ഛന്റെ കൂടെ വന്ന ആളാണ്‌. ഞാന്‍ പരിചയപ്പെടുത്തി യിരുന്നല്ലൊ ടീച്ചര്‍,

 നമ്മുടെ കൈയെഴുത്തു മാസിക തരാന്‍ വന്നതാ... വീട്ടില്‍ നിന്നും അച്ചാച്ചന്‍ കൊടുത്തയച്ചത്‌ ."
ടീച്ചറുടെ മുഖം ഇരുണ്ടു.
"കുട്ടിക്ക്‌ എത്ര തരമുണ്ട്‌? ഒരിക്കല്‍ പറഞ്ഞു അച്ഛന്‍ ആണെന്ന്...

പിന്നെ പറയണു അച്ചാച്ചന്‍ എന്ന്‍ ....ഇതൊന്നും ഇവിടെ പറ്റില്ല."
തീക്കൊള്ളി കൊണ്ടൊരു കുത്തു കിട്ടിയ പോലെ ഞാന്‍ ഞടുങ്ങി...
പറഞ്ഞതിലെ അപാകത എന്തെന്നു ഒന്നു ചിന്തിച്ചു നോക്കി.
ഞാന്‍ എന്റെ പപ്പയെ അച്ചാച്ചന്‍ എന്നാണ് വിളിക്കാറുള്ളത്‌.
(ഒരു സാധാരണ നസ്രാണിക്കുട്ടി പിതാവിനെ സ്നേഹത്തോടെ വിളിക്കാറുള്ള വിളി.)
പക്ഷേ  കൂടുതലും ഹിന്ദുക്കുട്ടികള്‍ ഉള്ള ക്യാമ്പില്‍ അവര്‍ക്കു മനസ്സിലാകാന്‍ 

ഞാന്‍ അച്ഛന്‍ എന്നു പറഞ്ഞിട്ടുണ്ട്‌.
അതിലെന്താണു തെറ്റ്‌?
ടീച്ചറിന്റെ ചോദ്യത്തിലെ സൂചനയാണ്‌ എന്നെ പൊള്ളിച്ചത്‌.
ഞാന്‍ എന്റെ മുന്നില്‍ ഇരുന്ന സഹപാഠികളെ ഒന്നു നോക്കി.
ഏതു വിധവും
എന്നെ താറടിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന 
ചില മുഖങ്ങളിലെ ചിരി....ഒരു നിമിഷം..!! 
ഈ ചോദ്യം ചെയ്യലിന്റെ പിന്നിലെ പ്രേരണ എവിടെ നിന്ന്‍ എന്ന് 
 കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
ടീച്ചര്‍ കത്തിക്കയറുകയാണ്‌
"ഇവിടുത്തെ രീതികളൊന്നും കുട്ടിക്കറിയില്ലേ?
ഇങ്ങനെ ഓരോരുത്തര്‍ക്കു കയറിവരാന്‍ അനുവാദമില്ലെന്ന് ഇനിയും പറഞ്ഞു തരണോ? മാതാപിതാക്കളോ സഹോദരരോ അല്ലാതെ... മറ്റാര്‍ക്കും......"

മുന്നില്‍ ഇരിക്കുന്നവരുടെ ആ ചിരി അലര്‍ച്ചയായി എന്റെ ചുറ്റും മുഴങ്ങി.
ജീവിതത്തില്‍ ഇത്രമേല്‍ അവഹേളിതയായി നില്‍ക്കേണ്ട ഒരവസരം മുന്‍പുണ്ടായിട്ടില്ല.
ആ ചിരിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല.
അതില്‍ എത്രയൊ ഭേദമാണ്‌ മരണം...
തൊട്ടപ്പുറത്ത്‌ പയ്യാമ്പലം ബീച്ച്‌....
എപ്പൊഴും കേട്ടിരുന്ന കടല്‍ത്തിരകളുടെ ശബ്ദത്തിനു  

അത്രയേറെ മാധുര്യം അനുഭവപ്പെട്ടത്‌ അന്നാണ്‌!
ഒന്നുകില്‍ അതില്‍ ജീവിതം തീര്‍ക്കുക.
അല്ലെങ്കില്‍ ഏതുവിധവും ഒരു കരകയറല്‍....
തീരുമാനം എടുക്കാന്‍ ഏറെ താമസം വന്നില്ല.
സഹപാഠികളുടെ അപഹാസ്യച്ചിരിക്കു മീതെ ഒരു നേര്‍ത്ത ചിരിയോടെ....
ടീച്ചറുടെ മുഖത്തു നോക്കി ആത്മ ധൈര്യത്തോടെ പറഞ്ഞു.
"സന്ദര്‍ശനത്തിനുള്ള അര്‍ഹത ഉള്ളതു കൊണ്ടു തന്നെയാ വന്നത്‌."
"എന്തര്‍ഹത..?കുട്ടിയുടെ അ
ച്ഛനാണോ അയാള്‍? കുട്ടിയുടെ സഹോദരനാണോ അയാള്‍?"
സമ്മതിച്ചു.
"അല്ല."
"പിന്നെ???"
തികച്ചും ശാന്തമായി മൊഴിഞ്ഞു.
'മറ്റൊരു സാധ്യത കൂടി ഉണ്ടല്ലൊ ടീച്ചര്‍....അദ്ദേഹം...എന്റെ ഭര്‍ത്താവാണ്‌"
വല്ലപ്പൊഴും ചില കൊച്ചു കൊച്ചു കളവുകള്‍ പറഞ്ഞിട്ടുണ്ട്‌. 

പക്ഷേ  ഇത്ര ഉറച്ച സ്വരത്തില്‍ ഒട്ടും മനക്ളേശം കൂടാതെ ആദ്യമായി ഒരു നുണ.
അതുവരെ തിളച്ച ടീച്ചര്‍ പതര്‍ച്ചയോടെ പറഞ്ഞു...
"കുട്ടിയെന്താ കളിപറയുകയാണോ?"
ഒരു നുണ സത്യമാക്കാന്‍ പിന്നെയും പറഞ്ഞു.
''സത്യമാണ്‌. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്‌. വീട്ടുകാര്‍ സമ്മതി 

ക്കില്ലെന്നറിയാവുന്നതു കൊണ്ട്‌ എന്റെ പഠനം കഴിയും വരെ
അത്‌ രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചു എന്നേയുള്ളു.''
ടീച്ചര്‍ പിന്നെ ഒന്നും മിണ്ടിയില്ല.
കുട്ടികള്‍ക്കിടയിലും അഭൂതപൂര്‍വമായ ഒരു നിശ്ശബ്ദത...!!
എല്ലാവരും വിശ്വസിച്ചുവൊ?!
ഇല്ലെങ്കിലും സാരമില്ല. ...
പാതാളത്തിലേയ്ക്കു താഴ്‌ന്നു പോയ ഞാനിതാ..

.ആകാശം മുട്ടെ ഉയരത്തിലാണിപ്പോള്‍...
വരും വരായ്കകള്‍ എന്തും ആകട്ടെ.
ആ നിന്ദ്യമായ നിമിഷങ്ങളെ തരണം ചെയ്യുന്നതിനപ്പുറം

 മറ്റൊന്നും ഞാന്‍ ചിന്തിച്ചതേയില്ല.
മരിക്കാന്‍ തീരുമാനിച്ചവന്‌ അതിനേക്കാള്‍ കടുത്ത ശിക്ഷ നല്‍കാന്‍ 

ആര്‍ക്കാണു കഴിയുക...?!!

പിന്നാമ്പുറം


 സുഹൃത്തും സീമയുടെ ബന്ധുവും പടികടക്കും മുന്‍പ്‌ അസ്സംബ്ളി മണിയും
ബഹളവും കുശുകുശുപ്പും അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പ്രശ്നം എന്തോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്കും ഉണ്ടായി.
അറിയാനുള്ള മാര്‍ഗം ഒന്നും ഇല്ല.
സിനിമയ്ക്കു പോകുന്ന വഴിയില്‍ കാത്തു നിന്ന് സീമയുടെ ഇക്ക അവളോടു കാര്യം തിരക്കി.
അവളില്‍ നിന്നും അറിഞ്ഞ കാര്യം ഇക്കയാണ്‌ സുഹൃത്തിനെ അറിയിച്ചത്‌.

അതെ സുഹൃത്ത്‌....! തികച്ചും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍...
ഒരേ ബസ്സില്‍ യാത്രക്കാരായ ഒരു കൂട്ടം സുഹൃത്തുക്കളിലെ രണ്ടു പേര്‍.
ഒന്നിച്ചൊരു ജീവിതത്തേപ്പറ്റി സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര ദൂരെ
ശരിക്കും എതിര്‍ ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍..
ജാതിയുടെതെന്നല്ല മതത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ ഉള്ളവര്‍...
എന്റെ ഒരു നിമിഷത്തെ പ്രതിസന്ധിയെ തരണം ചെയ്യാന്‍ 

ഞാന്‍ അത്തരമൊരു സീന്‍ ഉണ്ടാക്കിയെങ്കിലും 
അനുകൂലമായ ഒരു തീരുമാനം മറുഭാഗത്തു നിന്നുണ്ടാകുമെന്നൊ 
ഉണ്ടാകണമെന്നൊ ഞാന്‍ ചിന്തിച്ചില്ല.
പറ്റില്ല എന്നു പറഞ്ഞാലും എനിക്കൊരു വിഷമവും ഉണ്ടാകില്ലായിരുന്നു.
കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ.
പക്ഷേ 
ഇന്നാര്‍ക്കു ഇന്നാരെന്നു ദൈവം കല്ലില്‍ എഴുതി വച്ചിരുന്നു.
അത് സംഭവിക്കേണ്ടത് ആയിരുന്നതിനാല്‍ സുഹൃത്‌ ബന്ധത്തിനപ്പുറം
പിന്നീട് വളര്‍ന്ന ഞങ്ങളുടെ അടുപ്പത്തിനും തീരുമാനങ്ങള്‍ക്കും
ദൈവം കൂട്ടു നിന്നു.
രണ്ടു ധ്രുവങ്ങളേയും കൂട്ടിയിണക്കാനുള്ള കഠിനശ്രമം.....
ഞങ്ങളില്‍ നിന്നും ഞങ്ങളുടെ കുടുംബങ്ങള്‍ എന്താണോ പ്രതീക്ഷിക്കുന്നത്‌
അത്‌ സാധിച്ചു കൊടുത്തുകൊണ്ട്‌
സ്വന്തമായൊരു കുടുംബം ഞങ്ങള്‍ക്കും....
വേനലവധിയിലെ പ്രഖ്യാപനത്തിനു ശേഷം
മാസങ്ങള്‍ കഴിഞ്ഞ്‌
ഞങ്ങളുടെ തീരുമാനങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍
1980 സെപ്തംബര്‍ 10നു ഞങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചു.

ഇന്ന്‍

അതെ .
ഞങ്ങളുടെ ദാമ്പത്യത്തിന്‌ 36  വയസ്സ്‌.

കടന്നു പോന്ന വഴികള്‍....പ്രതിസന്ധികള്‍....
എന്നും താങ്ങായ്‌ ഒരദൃശ്യശക്തി ഞങ്ങളെ പരിപാലിച്ചു....
സന്താന സൗഭാഗ്യം നല്‍കി അനുഗ്രഹിച്ചു...
പൂജ്യത്തില്‍ നിന്നും തുടങ്ങി സമാധാനപൂർണ്ണമായ ഇന്നത്തെ   

നിലയില്‍ വരെ എത്തിച്ചു.
ആ ദിവ്യ സ്നേഹത്തിനു മുന്‍പില്‍ ശിരസ്സു നമിക്കുമ്പോള്‍
ഞങ്ങള്‍ എന്നും നന്ദിപൂര്‍വം ഓര്‍ക്കുന്നു
എതോ വഴിയിലൂടെ പോകേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ
ഒരുമിച്ചു ചേര്‍ക്കാന്‍ നിമിത്തമായ...ആ ചിരി....!
അന്നത്തെ അസ്സംബ്ളി  ഹാള്‍...!!
പ്രിയപ്പെട്ട സൈക്കോളജി ടീച്ചര്‍......!!!

*********************************

Friday, July 11, 2014

നിറം മങ്ങിയ ബൊമ്മ.

നിറം മങ്ങിയ ബൊമ്മ.
ജംഗ്ഷനില്‍  ബസ്സിറങ്ങി വലത്തോട്ടുള്ള വഴിയെ നടന്നു. 
മെറ്റലുകള്‍ ഇളകിയടര്‍ന്ന വഴിക്കിരുപുറവും ശ്രദ്ധയില്ലാതെ 
വളര്‍ന്നു പടര്‍ന്ന വള്ളിച്ചെടികള്‍...
എല്ലാം പഴയപോലെ തന്നെ. എങ്കിലും നിറം മങ്ങിയിരിക്കുന്നു.
വയലിറമ്പിലെ ചായക്കടയ്ക്കുപോലും പഴമയുടെ വരകളും കുറികളും മാത്രം.
നെല്‍ച്ചെടികള്‍ കാറ്റിലുലയുന്ന വയല്‍  വരമ്പിലൂടെ നടന്ന് അക്കരെയെത്തി.
മുന്നില്‍  നിറം കെട്ട ഓരോര്‍മ്മപോലെ പഴകിപ്പൊളിഞ്ഞ  തറവാട്.
കാലുകള്‍  മുന്നോട്ടു നീങ്ങാന്‍ മടിക്കുന്നത്  ശ്രീദേവി അറിഞ്ഞു.
ശൂന്യമായ ഒരന്ധകാരം മുന്നില്‍ വായ്പിളര്‍ന്നു നില്‍ക്കുന്നത് പോലെ.



"വരൂ മോളെ....വലതു കാല്‍ വച്ച് കയറി വരൂ..." 
എന്ന സ്നേഹ വചസ്സുകളുമായി ആരതി ഉഴിഞ്ഞു സ്വീകരിക്കാന്‍ 
ഒരമ്മ പടിക്കല്‍ കാത്തു നില്ക്കുന്നുണ്ടോ?

"ഒന്ന് വഴി ഒതുങ്ങിക്കൊടുക്കൂ.കുട്ടികള്‍ ഇങ്ങു കയറട്ടെ..."
ഭര്‍ത്തൃ  പിതാവിന്റെ ഗാംഭീര്യ സ്വരം ഉയര്‍ന്നു  കേള്‍ക്കുന്നുണ്ടോ
ഇല്ല... ഒന്നുമില്ല ....ആരുമില്ല....
എല്ലാം തോന്നലുകള്‍.
നാട്ടുകാരുടെയും വീട്ടുകാരുടെയും അനുഗ്രഹാശ്ശിസ്സുകളോടെ ആദ്യമായി 
ഈ പടികയറുമ്പോള്‍ മനസ്സിലെ മോഹപ്പക്ഷികള്‍ക്ക് ആയിരം ചിറകുണ്ടായി രുന്നു.
പക്ഷെ,ഇന്നോ...?
നഷ്ട സ്വപ്നങ്ങള്‍ക്ക് ഇങ്ങനൊരു പരിസമാപ്തി പ്രതീക്ഷിച്ചതേയില്ല.
തെറ്റുകാരിയെന്ന് എല്ലാവരും അധിക്ഷേപിച്ചപ്പോള്‍ നിഷേധിച്ചില്ല.
അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഒരഗ്നിപരീക്ഷണത്തിനു തയ്യാറായതുമില്ല.
കുനിഞ്ഞ ശിരസ്സില്‍ മനപ്പൂര്‍വവും  അല്ലാതെയും എടുത്തു ചാര്‍ത്തപ്പെട്ട 
മുള്‍ക്കിരീടങ്ങള്‍..
സഹിച്ചു. നിശബ്ദയായി എല്ലാം സഹിച്ചു.
പക്ഷെ..., കണ്ണിലെ കൃഷ്ണമണിപോലെ ആറ്റു നോറ്റു വളര്‍ത്തിയ മകള്‍
അവളിൽ  നിന്നും ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല.
ആഗ്നേയാസ്ത്രങ്ങള്‍ പോലെ ഹൃദയത്തിലേയ്ക്ക് തറച്ചിറങ്ങിയ
വാക്കുകള്‍ ...
"അമ്മയാണ് തെറ്റുകാരി....അച്ചനെ തനിച്ചാക്കി അമ്മ ഒരിക്കലും 
പോരരുതായിരുന്നു."
അമ്മയുടെ ജീവിതം തെറ്റുകളുടെ കൂമ്പാരമാണെന്ന് കണ്ടെത്തിയവള്‍ ...
അവള്‍ക്കു വേണ്ടി മാത്രം ജീവിച്ച ഈ അമ്മയോടാണ് അവള്‍ക്കു പക...
അതുകൊണ്ടാകാം ആ വാക്കുകളില്‍ ഒരു മാര്‍ദ്ദവവും ഇല്ലാതിരുന്നത്.
എങ്കിലും..,തന്റെ നേരെ കൈ ചൂണ്ടിയ ആ ഭാവം മറക്കാന്‍ ആകുന്നില്ല.
"ആ വലിയ മനുഷ്യന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാന്‍ 
കഴിയാതിരുന്നത് അമ്മയ്ക്കല്ലേ...?
 ഇനിയെങ്കിലും ഈ വാശി ഉപേക്ഷിച്ചുകൂടെ..?"
വാശി...! തനിക്കു വാശി...!!
മകളെ നിനക്കെന്തറിയാം...?
ഒരു പാട് മോഹങ്ങളുമായി ഈ പടികടന്നു വന്ന 
 ഒരു പാവം പെണ്ണിന്റെ മനസ്സ് നീ കണ്ടില്ലല്ലോ.
കാണേണ്ടിയിരുന്ന ആളാണ്‌ മുഖത്തടിച്ചതുപോലെ ചോദിച്ചത്...
"നിന്നെപ്പോലൊരു ശവത്തെ എനിക്കെന്തിനാ ..?"
ആ  ചോദ്യം കൂര്‍ത്ത ശരങ്ങളായി തറച്ചത് ഇന്നലെയല്ല. 
ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ...!
എവിടെയാണ് തെറ്റുകളുടെ ആരംഭം എന്ന് കൃത്യമായി അറിയില്ല.
ഈ പടികയറിയെത്തിയ ആദ്യ നിമിഷങ്ങള്‍ നിര്‍വൃതി ദായകമായിരുന്നു.
സ്നേഹധനരായ അച്ഛനും അമ്മയും ...
തന്റെ കവിതകളിലൂടെ ആരാധകലക്ഷങ്ങളുടെ 
കയ്യടികളും ആര്‍പ്പുവിളികളും ഏറ്റു വാങ്ങുന്ന 
പ്രശസ്തനും സുന്ദരനുമായ ഭര്‍ത്താവ് ..
അഭിമാനിച്ചു. ഭാഗ്യവതിയെന്നു അഹങ്കരിച്ചു.
ആ സാമീപ്യവും കുസൃതികളും ഉണർത്തിയ വികാരങ്ങൾ  
അവര്‍ണ്ണനീയമായിരുന്നു.
തിരക്കൊഴിയുന്ന നേരത്തിനായി തുടിക്കുന്ന മനസോടെ കാത്തു.
പക്ഷെ..., തിരക്കൊഴിഞ്ഞപ്പോള്‍ ആ ശബ്ദത്തിനു 
പ്രതീക്ഷിക്കാത്ത ഒരു മാറ്റം അറിഞ്ഞു.
"എനിക്കിവിടെ ശരിയാകില്ലെടോ...
നമുക്കെന്റെ താവളത്തിലേയ്ക്ക് പോകാം."
ഒന്നും മനസ്സിലായില്ല.
അച്ഛനും അമ്മയും നിറകണ്ണുകളോടെ ആശ്വസപ്പിച്ചു
"അവന്റെ ആഗ്രഹം അതാണെങ്കില്‍ അങ്ങനെയാകട്ടെ മോളെ.... 
എതിര്‍ത്തിട്ടു കാര്യമില്ല."
ഒരു രാത്രിപോലും ആ വീട്ടില്‍ അന്തിയുറങ്ങാതെ 
ഏതോ താവളത്തിലേയ്ക്കുള്ള യാത്ര...
മനസ്സില്‍ അരുതാത്ത ഒരസ്വസ്ഥത  പടര്‍ന്നു കയറി.
എങ്കിലും....ആ ശബ്ദത്തിന്റെ ദ്ദൃഡത...
ആ സ്വപ്നത്തിന്റെ ചാരുത....
മനസ്സിലെ മധുരവികാരങ്ങള്‍ക്ക് തിളക്കമേറ്റി .
ചുറ്റും നിറയെ പൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്ന പൂന്തോട്ടം.
താഴ്‌വരകളില്‍ തേയിലക്കാടിന്റെ  പച്ചപ്പ് ..
കവിയുടെ ഹൃദയസ്പ്ന്ദനങ്ങള്‍ വാക്കുകളിലൂടെ തൊട്ടറിഞ്ഞു.
സൃഷ്ടിയുടെ ഉറവിടമായ ശാന്തത മനസ്സിനെ തണുപ്പിച്ചു.
പക്ഷെ ,
അവിടെ നവദമ്പതികളെ സ്വീകരിച്ചു സൽക്കരിക്കാന്‍ 
കാത്തിരുന്ന സുഹൃത്തുക്കള്‍ ...
കവിയുടെ ഭാര്യയെ കവിതകളിലൂടെ അവര്‍ പ്രകീര്‍ത്തിച്ചു. 
സുഖപ്രദമായ ദാമ്പത്യജീവിതം അവര്‍ ആശംസിച്ചു.
അവരൊരുക്കിയ വിഭവസമൃദ്ധമായ സദ്യ....
ഒപ്പം മദ്യവും ...
അത് പകരാന്‍ മദിരാക്ഷിമാരും.
ഞടുക്കത്തിന്റെ തിരയേറ്റം മനസ്സിലുണ്ടായി. 
അതുവരെ തോന്നിയിരുന്ന സന്തോഷം ഒക്കെ തീര്‍ന്നു. 
സ്വര്‍ഗീയ നിമിഷങ്ങളെന്ന് വിശേഷിപ്പിച്ച് അവര്‍ നടത്തുന്ന 
ആഹ്ളാദത്തിമിര്‍പ്പുകള്‍ സഭ്യതയുടെ അതിര്‍  ലംഘിക്കുന്നതറിഞ്ഞു.
വെറുപ്പുളവാക്കുന്ന വാക്കുകള്‍  ...അറപ്പുളവാക്കുന്ന മേനീ ചലനങ്ങള്‍ ...
ആ മടുപ്പില്‍ നിന്നും എങ്ങനെയോ രക്ഷപ്പെട്ട് മുറിയിലെത്തുമ്പോള്‍ 
അരുതെന്ന് കരുതിയിട്ടും മിഴികള്‍  ചോര്‍ന്നൊഴുകി .
പുറത്തെ ആരവങ്ങള്‍ അടങ്ങിയപ്പോഴേയ്ക്കും രാവെറെയായിരുന്നു.... 
ഇടറുന്ന പാദങ്ങളോടെ അകത്തേയ്ക്ക് കടന്നു വന്ന ഭര്‍ത്താവിനെ 
പകച്ചു നോക്കി.
ലഹരി പതഞ്ഞു കത്തുന്ന ചെമന്ന കണ്ണുകള്‍ ...
കാത്തു കാത്തിരുന്ന ആ സ്പര്‍ശനത്തിന് പൊള്ളുന്ന ചൂടനുഭവപ്പെട്ടു .
ഭയം ത്രസിക്കുന്ന മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയും മുമ്പ്, 
വന്യമായ ഒരാക്രമണത്തിനിരയാകുമ്പോള്‍ ഉള്ളിലൊരു കൊച്ചരിപ്രാവ്‌ 
പ്രാണന് വേണ്ടി പിടയുകയായിരുന്നു.
ശക്തമായി പ്രതിഷേധിക്കാന്‍ ആഗ്രഹിച്ചു എങ്കിലും 
ഒരു ചെറുവിരല്‍  പോലുമനക്കാനാവാതെ തളര്‍ന്നു കിടക്കുമ്പോള്‍,
 ലഹരി മണക്കുന്ന ഒരു കുഴഞ്ഞ ശബ്ദം വ്യക്തമായി കേട്ടു .
"ശവം.."
അവിടെയായിരിക്കാം തുടക്കം.
ചുമലില്‍ ആരോ വലിച്ചു കയറ്റിത്തന്ന കുരിശ് ...
ഇതും പേറി താണ്ടിയെത്തേണ്ട ലക്ഷ്യം ഏതെന്നു പോലും 
നിശ്ചയമില്ലെന്നോര്‍ത്തപ്പോള്‍ കണ്ണിലൂടൊഴുകിയത് ചോരയാണ്.
വഴിയില്‍  നിറച്ചിരുന്ന അനുഭവങ്ങളുടെ കൂര്‍ത്ത മുള്ളുകള്‍ ...
രക്ഷപ്പെടാനുള്ള  ഓരോ പിടച്ചിലും 
കൂടുതല്‍ മുള്ളുകള്‍ തറഞ്ഞു കയറാനേ ഉപകരിച്ചുള്ളൂ.
ക്ഷമയുടെയും ത്യാഗത്തിന്റെയും പുതിയ ഭാവങ്ങള്‍ 
സ്വന്തം ജീവിതം കൊണ്ടറിഞ്ഞു .
എല്ലാം ശരിയാകും എന്നൊരു ശുഭപ്രതീക്ഷ മനസ്സില്‍   
ഒരു  തീപ്പൊരി പോലെ അണയാതെ സൂക്ഷിച്ചു.
അവഗണനയുടെ അവശിഷ്ടമായി മാറിയിട്ടും അദ്ദേഹത്തെ 
ഒരിക്കലും വെറുത്തില്ല.
ആര്‍ദ്രമായ ഒരു നോട്ടത്തിനായി..
മൃദുവായ ഒരു സ്പര്‍ശനത്തിനായി ഓരോ നിമിഷവും കൊതിച്ചു.
ഒക്കെ വെറുതെ.
തെറ്റുകളില്‍ നിന്നും തെറ്റുകളിലേയ്ക്ക് വഴുതിവീഴുന്ന ഭര്‍ത്താവ്.
സുബോധത്തോടെ ഒരിക്കല്‍ പോലും കാണാന്‍ കഴിയാതെയായി.
കവിയെ ശുശ്രുഷിക്കാന്‍ ഊഴമിട്ടെത്തിയ ആരാധികമാര്‍...
എതിര്‍ക്കാന്‍ കഴിഞ്ഞില്ല.
സഹികെട്ട് ശ്രമിച്ചപ്പോഴൊക്കെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു.
സൗമ്യമെന്നും  സുന്ദരമെന്നും കരുതിയ ആ ജീവിതത്തിന്റെ
 ഇരുണ്ട വശങ്ങള്‍ അനുഭവിച്ചറിഞ്ഞപ്പോള്‍ 
താന്‍ ഒരു യജ്ഞമൃഗമെന്ന സത്യം ബോധ്യമായി. 
ഭര്‍ത്തൃ പിതാവിന്റെ സ്വരത്തില്‍ കുറ്റസമ്മതം ഉണ്ടായിരുന്നു.
"നിന്നോട് ചെയ്തത് തെറ്റായിപ്പോയി മോളെ..
.അച്ഛന്റെ സ്വാര്‍ഥതയ്ക്കു മോള് മാപ്പുതാ."
തലതിരിഞ്ഞ മകനെ നേരെയാക്കാന്‍ 
അച്ഛന്‍ കണ്ടെത്തിയ ബലിമൃഗമായിരുന്നു താന്‍....
എന്തിനു ഒരു പാവം പെണ്ണിന്റെ ജീവിതം ശപ്തമാക്കി.... 
ആ ആശ്വാസവാക്കുകളുടെ സ്പർശനം അറിയാകാനാകാത്ത വിധം 
മനസ്സ് മരവിച്ചിരുന്നു. മനസ്സ് മാത്രമല്ലല്ലോ ശരീരവും.
"ഇതെന്റെ ഭാര്യയല്ലെടോ ബൊമ്മയാ ...
ഷോക്കേസില്‍ വയ്ക്കാനേ  കൊള്ളത്തൊള്ളൂ ''
കൂട്ടുകാരുടെ മുന്നിലേയ്ക്ക് വലിച്ചിഴച്ചു ഭർത്താവ് പരിഹസിക്കുമ്പോഴും 
ശപിച്ചത്  മറ്റാരെയുമല്ല, സ്വന്തം വിധിയെത്തന്നെയാണ്.
എല്ലാ ദുരന്തങ്ങളില്‍ നിന്നും നിത്യമായ ഒരു രക്ഷപ്പെടലിനു 
ഒരുങ്ങുകയായിരുന്നു. 
പക്ഷേ  മനസ്സോടെ അല്ലെങ്കിലും ഒരു മൃദുസ്പന്ദനം 
അടിവയറ്റില്‍ അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ ജീവിതം ഒരാവശ്യമായി.
ഭര്‍ത്താവ്  ...കുഞ്ഞ് ...കുടുംബം...സുന്ദരമായ പ്രതീക്ഷകൾ മനസ്സിൽ  തുടിച്ചു. 
ഒക്കെ വെറുതെ ...രക്തത്തില്‍ കുളിച്ചു ആരുടെയോ കാരുണ്യം കൊണ്ട് 
ആസ്പത്രിയിലെത്തുമ്പോള്‍ കുളിമുറിയില്‍ കാല്‍ വഴുതി വീണതാണെന്നേ 
എല്ലാവരും അറിഞ്ഞുള്ളു.
ആ രക്തത്തില്‍ നിന്നും ഒരു കുഞ്ഞു ജീവൻ  രക്ഷിച്ചെടുത്ത്  
കയ്യിൽ തന്ന ഡോക്ടര്‍.....!
പിന്നെ ഭാഗ്യപരീക്ഷണത്തിന് നിന്നില്ല.
എങ്കിലും പ്രതീക്ഷ കൈവെടിഞ്ഞില്ല
വരും, ഒരിക്കല്‍ വരും, പൊന്നുമോളെ കാണാന്‍...
ഈ മനസ്സ് കാണാന്‍...പക്ഷെ വന്നില്ല.
കയ്യിൽ ധാരാളം പണം...ആനന്ദിപ്പിക്കാന്‍ ആരാധികമാര്‍ ...
സേവ പറയാന്‍ സുഹൃത്തുക്കൾ . പിന്നെന്തിനു വരണം...?എങ്കിലും,
മകൾ  വാനോളം പുകഴ് ത്തുന്ന കവിയുടെ ഉയർച്ചയും താഴ്ച്ചയുമെല്ലാം 
അറിയുന്നുണ്ടായിരുന്നു. വൈകിയാണെങ്കിലും, 
അച്ഛന്‍ രഹസ്യമായി മകളെ കാണാറുണ്ടെന്ന സത്യവും.
അച്ഛനെപ്പറ്റി പറയുമ്പോള്‍ മകള്‍ക്ക് ആയിരം നാവായിരുന്നു.
അച്ഛന്റെ കവിതകൾ  പാടുമ്പോള്‍ അവളുടെ ആവേശം...!!.
എല്ലാം നിശ്ശബ്ദം ശ്രദ്ധിക്കുമ്പോഴും  കേൾക്കണം 
എന്നാഗ്രഹിച്ച വാക്കുകൾ  
ഒരിക്കലും കേട്ടില്ല.
"അമ്മയ്ക്ക് സുഖമാണോ എന്ന് അച്ഛന്‍ ചോദിച്ചിരുന്നു'' 
എന്നൊരു പാഴ് വാക്കുപോലും.
നഷ്ട സ്വപ്നങ്ങളുടെ ശവക്കൂനകള്‍ ഹൃദയത്തിൽ  കുമിഞ്ഞു കൂടുന്നതും 
മനസ്സ് മുറവിളി കൂട്ടുന്നതും ആരുമറിഞ്ഞില്ല.
മരണത്തിന്റെ പടിവാതിലില്‍ നിന്നും മടങ്ങിയെത്തിയ അമ്മയും മകളും...
ആ മകളാണ് അമ്മയ്ക്ക് നേരെ കൈചൂണ്ടിയത്...
"അമ്മ തെറ്റു കാരിയാ."ണെന്ന്
ആ തെറ്റ് തിരുത്തി അച്ഛനെ ശുശ്രൂഷിക്കാന്‍ പടികടന്നു പോയ മകൾ ...
അവള്‍ പ്രശംസ ചൊരിയുന്ന ആ മനുഷ്യന്റെ മര്‍ദ്ദനമേറ്റ് തളർന്ന 
ഈ അമ്മയുടെ മനസ്സ് അവളറിഞ്ഞില്ലല്ലോ. വേണ്ട... അവളത് അറിയേണ്ട...
അച്ഛനെക്കുറിച്ചുള്ള  നല്ല ധാരണകള്‍ അവളുടെ മനസ്സിൽ നിലനില്ക്കട്ടെ.
തെറ്റുകാരി താനാണെങ്കില്‍ അതിനു പ്രായശ്ചിത്തം ചെയ്യാനാണ് ഇവിടേയ്ക്ക് വന്നത്.
എങ്ങനെ സ്വീകരിക്കുമെന്ന് നിശ്ചയമില്ല. നിറം കേട്ട ഈ ബൊമ്മ 
ഷോക്കേസില്‍ വയ്ക്കാന്‍ പോലും കൊള്ളില്ലല്ലോ.
എന്നും തോറ്റവൾ  താനാണ്. തനിക്കായി വിധി ഒരുക്കിവച്ചതാകാം ഈ തോൽവിയും.
നിറഞ്ഞകണ്ണുകള്‍ തുടച്ചു മുറ്റത്തേയ്ക്ക് കയറുമ്പോള്‍ കണ്ടു, വാതില്‍ക്കല്‍ മകൾ ..
ആ മുഖത്ത് ഒരു നിമിഷം വിസ്മയം പടരുന്നത് ശ്രദ്ധിച്ചു. 
പിന്നെ ഓടി വന്നു കൈപിടിച്ച് അകത്തേയ്ക്ക് നടത്തുമ്പോള്‍ 
അവള്‍ സാവധാനം മന്ത്രിച്ചു.
"എനിക്ക് തെറ്റ് പറ്റി . അമ്മയോട് ഞാന്‍ എന്തൊക്കെയോ പറഞ്ഞു. 
എന്റെ അമ്മയെ മനസ്സിലാക്കാന്‍ എനിക്ക് ....എനിക്ക്....അച്ഛന്റെ സഹായം വേണ്ടി വന്നു.""
പൊട്ടി വന്ന വിതുമ്പല്‍ ഒതുക്കാനെന്നവണ്ണം അവള്‍ ഒരു മാത്ര നിർത്തി.
"അമ്മ  ക്ഷമിക്കണം. എന്നെ ശപിക്കരുതേ.''
അവളെ ചേർത്തണച്ച് നിറഞ്ഞ മനസ്സോടെ ആ കണ്ണീർ തുടയ്ക്കുമ്പോള്‍ 
ഈ അമ്മയെ മനസ്സിലാക്കാന്‍ മകളെ സഹായിച്ച ആളെ കണ്ണുകൾ തേടി.
അത് മനസിലായതുപോലെ മകൾ മുറിയിലേയ്ക്ക് നയിച്ചു .
വെളിച്ചം മങ്ങിയ മുറിയിൽ ...ചുരുണ്ട് കൂടി കിടക്കുന്നത് 
ഒരു മനുഷ്യ രൂപം എന്ന് തിരിച്ചറിയാന്‍ അല്‍പ്പ നേരമെടുത്തു..
"അച്ഛാ.''
മകളുടെ വിളികേട്ട് ബദ്ധപ്പെട്ടുതുറന്ന ആ കണ്ണുകള്‍ തിളങ്ങി. 
അവിശ്വസനിയതയോടെ തരിച്ചു നിന്നു. 
ഇത്...ഇതാണോ....പ്രപഞ്ചത്തെ വരെ വെല്ലു വിളിച്ച് 
ഉറക്കെ  പാടി നടന്ന നിഷേധി.....?
നടവഴികളും പടവുകളും ചവുട്ടിതകര്‍ത്ത് മുന്നേറിയ 
ധീരനായകൻ .. ,
ഇണയുടെ വേദനകണ്ട്  ആർത്തു ചിരിച്ച സാഡിസ്റ്റ് ...
സ്വന്തം ചോരയില്‍ ഉയിര്‍കൊണ്ട  കുഞ്ഞിനെ പേറിയ ഗർഭപാത്രം
 ചവുട്ടി ഞെരിച്ച കശ്മലന്‍... 
വെറുപ്പോടെ മുഖം തിരിച്ചു ഇറങ്ങി ഓടുകയാണ് വേണ്ടത്...
ചെയ്തു കൂട്ടിയ തെറ്റിന്റെ ശിക്ഷയല്ലേ എന്ന് പരിഹസിക്കുകയാണ് വേണ്ടത്.
പക്ഷേ .,
ആ വരണ്ട ചുണ്ടില്‍  നിന്നടർന്നു വീണ രണ്ടക്ഷരം അവളെ കാതരയാക്കി. 
പൊടുന്നനെ ആ ശുഷ്ക്കിച്ച കൈകൾ  മുറുകെപ്പിടിച്ചു 
കണ്ണില്‍  ചേർത്ത് തേങ്ങുമ്പോള്‍  
തിരിച്ചു വരാന്‍  വൈകിയ തെറ്റിന് 
അവള്‍ സ്വയം ശപിക്കുന്നുണ്ടായിരുന്നു.







Thursday, July 3, 2014

പാഴ്ക്കിനാവുകള്‍

പാഴ്ക്കിനാവുകള്‍


ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ഇന്നലെവരെ ചിന്തിച്ചതേയല്ല. 
സണ്ണി  യാത്രപറഞ്ഞു  പോയപ്പോള്‍ ഉള്ളിലുറഞ്ഞ നൊമ്പരവുമായി  നിശ്ശബ്ദം നിന്നതെയുള്ളൂ .. അവസാനപ്രതീക്ഷയും അറ്റ് പോകുമെന്നറിഞ്ഞിട്ടും...ഇനിയുള്ള പാതകള്‍ ഇരുൾ മൂടിയതെന്നു ബോധ്യമുണ്ടായിട്ടും...പറയാന്‍ ഒന്നെയുണ്ടായുള്ളൂ 

   
""ഒക്കെയെന്റെ വിധിയാണെന്ന് കരുതിക്കൊള്ളാം ''
സണ്ണിയുടെ സ്വരം പരുഷമായി.
 

""വെറുതെ വിധിയെ പഴിക്കേണ്ട നന്ദേ . സ്വന്തം ജീവിതമാണ്‌ നീ നഷ്ടപ്പെടുത്തുന്നത്''
എതിര്‍ വാക്ക് ചൊല്ലിയില്ല. അല്ലെങ്കില്‍ അങ്ങനൊരു കഴിവ് തനിക്കില്ലല്ലോ. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍  തുടച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ സണ്ണി അവസാന വാക്കെന്നവണ്ണം പറഞ്ഞു.
 

""നാളെ രാവിലെ നിസാമുദ്ദീന്‍ എക്സ്പ്രസിനു രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എട്ടു മണിക്ക് വണ്ടി പുറപ്പെടുവോളം ഞാന്‍ നിന്നെ കാത്തു നിൽക്കും. ഇനിയെങ്കിലും ഒരു തീരുമാനമെടുക്കാന്‍ നിനക്കാവുമെങ്കില്‍... നീ വരും ഇല്ലെങ്കില്‍....''
പൂര്‍ത്തിയാക്കാതെ തന്നെ അറിയാം സണ്ണി തനിക്കു എന്നന്നേക്കുമായി നഷ്ടപ്പെടുകയാണ്. എന്നാല്‍ പോലും സണ്ണിയെ കുറ്റപ്പെടുത്താന്‍ വയ്യ.
കാരണം ഒന്നും രണ്ടുമല്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി സണ്ണി തനിക്കു വേണ്ടി കാത്തിരിക്കുന്നു. പിണക്കം ഭാവിച്ചു പോയാലും പിന്നെയും തിരിച്ചെത്തിയത് തന്നോടുള്ള ആത്മാര്‍ഥത  കൊണ്ടാണെന്നു നന്നായി അറിയാം. ആ സ്നേഹം നഷ്ടപ്പെടുമെന്ന് തോന്നിയപ്പോഴെല്ലാം താനനുഭവിച്ച പ്രാണവേദന മറക്കാനും ആവില്ല. എന്നിട്ടും സണ്ണിയോട്  പറയാന്‍ ഒന്നേ ഉണ്ടായുള്ളൂ,
 

""ഇല്ല. അച്ഛനെ തനിച്ചാക്കി ഞാന്‍ വരില്ല .''
ഈ മറുപടി സണ്ണി പലവട്ടം കേട്ടതാണ്. അപ്പോഴെല്ലാം പരിഹസിക്കുകയും ചെയ്തു..
 

""ജീവിതകാലം മുഴുവന്‍ അച്ഛന് കൂട്ടിരുന്നാല്‍ മതി.''
അങ്ങനൊന്നും കരുതിയല്ലെങ്കിലും സണ്ണി ക്ഷണിച്ചപ്പോ ഴൊക്കെ ഈ മറുപടിയെ പറയാനായുള്ളൂ
ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് മനസ്സില്‍  വിങ്ങിത്തുളുമ്പുന്നത്.
 

തറവാട്ട്‌ പാരമ്പര്യത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും വേലിക്കെട്ടു തകർക്കാനാകാതെ വീർപ്പുമുട്ടിയ നാളുകള്‍ .
അച്ഛന്‍ ഉറഞ്ഞു തുള്ളി.
വല്ല്യേട്ടനും കൊച്ചേട്ടനും ഭീഷണി മുഴക്കി.
ചേച്ചിമാര്‍ ശാപവാക്കുകള്‍ ചൊരിഞ്ഞു.
പരിഹാസവാക്കുകളുമായി ബന്ധുക്കളും നാട്ടുകാരും തക്കം പാർത്തിരുന്നു.
ഒന്നിനും കഴിയാതെ ഉള്ളിലൊതുങ്ങിയ  തന്നെ സണ്ണി ആശ്വസിപ്പിച്ചു.


  
""ഒരു ജോലിയായാല്‍ ഞാന്‍ വരും. അന്ന് എന്റെ കൂടെ വരാന്‍ ഒരുങ്ങിക്കൊളൂ ''
ഒന്നും പറഞ്ഞില്ല. ആകാമെന്നൊ, ഇല്ലെന്നോ..
ഒരു വർഷം തികയും  മുമ്പ്  സണ്ണി വന്നു. ഡല്‍ഹിയിലെ പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലി നേടി. ക്വാര്‍ട്ടേഴ്സും മറ്റു സൌകര്യങ്ങളും ഒരുക്കി. പക്ഷെ, പോയില്ല.
ആസ്മാ  രോഗം മൂര്‍ച്ഛിച്ചു കിടക്കുന്ന അച്ഛന്‍...മുംബൈയില്‍ സ്ഥിരതാമസമാക്കിയ എട്ടന്മാര്‍ക്കു ലീവ് പോലും കിട്ടാത്ത തിരക്ക് ....
ചേച്ചിമാര്‍ക്ക് കുടുംബ പ്രാരാബ്ധങ്ങള്‍ ..അവശേഷിക്കുന്നവള്‍ താൻ മാത്രം. പിന്നെങ്ങനെ..?
 

""ശരി...ഇപ്പോള്‍ വേണ്ട ...പിന്നെ എപ്പോള്‍..? ഒരു മാസം കഴിഞ്ഞു ഞാന്‍ വരട്ടെ..? അഥവ രണ്ടുമാസം കഴിഞ്ഞ്...?''

""ഞാന്‍ പറയാം.''
അതൊരു കരുതലായി...പ്രോത്സാഹനമായി ..എങ്കിലും മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറിയിട്ടും ""ശരി...തയ്യാര്‍ '' എന്ന് പറയാനുള്ള അവസരമോ  ധൈര്യമോ ഉണ്ടായില്ല. അല്ല ഉണ്ടാക്കിയില്ല.
സണ്ണി എന്നന്നേയ്ക്കുമായി നഷ്ടമാകുന്നു എന്ന് ബോധ്യമായ ഇന്നലെപ്പോലും മറിച്ചൊരു തീരുമാനമെടുക്കാന്‍ തനിക്കായി ല്ലല്ലോ.
സണ്ണി ചോദിച്ചതില്‍ കാര്യമുണ്ടെന്നു അറിയാതല്ല.
 

""അച്ഛന്റെ കാര്യത്തിൽ മറ്റാര്‍ക്കുമില്ലാത്ത കടപ്പാട് നിനക്കെ ന്തിന്..? നീ മാത്രമല്ലല്ലോ അച്ഛനുള്ളത്...'' ശരിയാണ്. പക്ഷെ...
 

അച്ഛനെക്കുറിച്ചുള്ള ഓർമ്മ മനസ്സിൽ നീറ്റലാകുന്നത് നന്ദ അറിഞ്ഞു. 
എങ്കിലും ആ ഓര്‍മ്മകളില്‍ നിന്നും മോചനം നേടാന്‍ അവൾക്കായില്ല.
പാവമച്ഛന്‍ ...!
അധ്വാനശീലന്‍ ആയിരുന്നു. സ്വന്തം ആരോഗ്യത്തില്‍ അഭി

മാനം കൊണ്ടിരുന്ന അച്ഛനു ജീവിതം ഒരു പ്രശ്നമായിരുന്നില്ല. കൊണ്ടും കൊടുത്തും അവകാശങ്ങള്‍  പിടിച്ചു വാങ്ങിയും ഒറ്റയാനെപ്പോലെ കഴിഞ്ഞ അച്ഛന്‍.
ഒറ്റപ്പെടലിന്റെ വ്യഥ പക്ഷെ അച്ഛനെ വിഷമിപ്പിച്ചിരുന്നു. 


ആദ്യഭാര്യ മരിച്ചപ്പോള്‍ ഏറെ താമസിയാതെ അച്ഛന്‍ രണ്ടാമതും വിവാഹം ചെയ്തത് അതുകൊണ്ടാണ്. പക്ഷെ രണ്ടുപ്രാവശ്യവും വിധി അച്ഛനെ പ്രഹരിച്ചു. പിന്നെ, ഭാഗ്യ പരീക്ഷണത്തിന്‌ മുതിര്‍ ന്നില്ല. രണ്ടാം വിവാഹത്തില്‍ അച്ഛന്റെ സ്വത്തായിത്തീര്‍ന്ന അഞ്ചു മക്കള്‍ക്കായി അഹോരാത്രം പണിയെടുത്തു.
ആണ്‍മക്കളെ പഠിപ്പിച്ചു. അവര്‍ മുംബൈയിലെ വലിയ കമ്പനികളില്‍ ഉദ്യോഗസ്ഥരായി. രണ്ടു പെണ്‍മക്കളെ ആര്‍ഭാട പൂര്‍വം വിവാഹം ചെയ്തയച്ചു..
പക്ഷേ, എല്ലാം തലകീഴായത് വളരെ പെട്ടെന്നായിരുന്നു.
കുടുംബ സ്വത്തിനു വേണ്ടി അച്ഛന്‍ നടത്തിയ വ്യവഹാരങ്ങള്‍ പരാജയപ്പെട്ടു. കടം വീട്ടാന്‍ ഉണ്ടായിരുന്നതെല്ലാം വിൽക്കേണ്ടി വന്നു.
 

""ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട് മോളെ അച്ഛന്. നീ ഒരിക്കലും വിഷമിക്കേണ്ടി വരില്ല.'' എന്ന് നെഞ്ചില്‍  തട്ടി ഊറ്റത്തോടെ പറഞ്ഞ അച്ഛന്റെ ഭാവം ഇന്നും നന്ദയുടെ മനസ്സിലുണ്ട്.  
പക്ഷെ നിസ്സാരം ഒരു വീഴ്ചയില്‍ തുടങ്ങിയ അസ്വസ്ഥത അച്ഛന്റെ ആരോഗ്യത്തെ തകര്‍ത്ത്  തുടങ്ങി .
ചുമ...ശ്വാസം മുട്ടല്‍...വാതം...വിട്ടൊഴിയാതെ ഒന്നല്ലെങ്കില്‍ മറ്റൊന്ന്.
അച്ഛനില്‍ നിന്നുള്ള സാമ്പത്തിക നേട്ടം നിലച്ചതോടെ ചേച്ചിമാ രുടെ സന്ദര്‍ശനങ്ങള്‍ കുറഞ്ഞു തുടങ്ങി. ഏട്ടന്മാരുടെ പേരില് പത്തുസെന്റ് സ്ഥലവും വീടും നാട്ടിലുണ്ടായിരുന്നതിനാല്‍ തെരു വില്‍ അലയേണ്ടി വന്നില്ല.


 അടുത്ത ലീവിന് വരുമ്പോള്‍ നന്ദയുടെ വിവാഹം നടത്താമെന്ന് അച്ഛനോട് വാക്ക് പറഞ്ഞ ആണ്‍ മക്കള്‍ പലതവണ വന്നു പോയിട്ടും അങ്ങനൊരു വിഷയത്തെപ്പറ്റി പിന്നീട് സംസാരി ച്ചില്ല.
 

പഠിപ്പുകഴിയുമ്പോള്‍  കമ്പനിയില്‍ നിനക്ക് ഒരു ജോലി ശരിയാ ക്കിത്തരാം എന്ന് ആശ്വസിപ്പിച്ചതും ഏട്ടന്മാര്‍ വിവാഹിതരായ തോടെ ബോധപൂര്‍വം മറന്നു.
 

വൃദ്ധനും രോഗിയുമായ അച്ഛന്‍ ഒരു ബാധ്യതയാകുമ്പോള്‍ വെറു മൊരു നേർച്ചക്കോഴിയായി അനുജത്തിയെക്കരുതാന്‍ ഏട്ടന്മാർ ക്ക് ഒരു മടിയും തോന്നില്ലെന്ന് അനുഭവം കൊണ്ടറിഞ്ഞു .
അവര്‍  പണ്ട് അങ്ങനൊന്നും ആയിരുന്നില്ല. ഓരോരുത്തര്‍ക്കും സ്വന്തം കാര്യങ്ങള്‍ ആയപ്പോള്‍ എല്ലാം മറന്നു. എല്ലാം... 


ബന്ധങ്ങളും കടപ്പാടുകളും ഔദാര്യം പോലെ അയച്ചു തരുന്ന മണി ഓര്‍ഡറില്‍ ഒതുക്കി സഹോദരര്‍ കൈകഴുകി.
അന്യരെപ്പോലെ വന്ന് അച്ഛന്റെ രോഗവിവരം അന്വേഷിച്ചു മടങ്ങുന്ന ചേച്ചിമാരും അനുജത്തിയുടെ മനസ്സുകണ്ടില്ല. അവർക്കൊക്കെ സദ്യയൊരുക്കാന്‍ ബാധ്യതപ്പെട്ടവളായി താന്‍.
 

""നന്ദേ ...ബാലേട്ടന് ഊണിനു മത്സ്യം വേണം. കുറച്ചു വാങ്ങി ക്കൊള്ളു ''
സ്വന്തം ഭര്‍ത്താവിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ മൂത്ത ചേച്ചി....
 

""വിനുക്കുട്ടനിവിടെ നില്‍ക്കട്ടെ. നിനക്കൊരു സഹായമാകുമ ല്ലോ . ...പിന്നെ സമയം കിട്ടുമ്പോള്‍ എന്തെങ്കിലും അവനു പറഞ്ഞു കൊടുക്ക്‌.''
കൊച്ചേച്ചിയുടെ സ്വാര്‍ഥത ...!ഫീസ് കൊടുക്കാതെ മകന് ട്യുഷന്‍ തരപ്പെടുമല്ലോ.
ഒക്കെയും കഴിയുമ്പോള്‍ ശൂന്യമാകുന്ന തന്റെ പേഴ്സിനെക്കുറിച്ചു മാത്രം ആരും അന്വേഷിച്ചില്ല.
 

ഏട്ടന്മാര്‍ അയച്ചുതരുന്ന തുക അച്ഛന്റെ മരുന്നിനും നിത്യച്ചെലവു കള്‍ക്കും തികയാതെ വന്നപ്പോഴാണ് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചത്. ഒന്ന് രണ്ടു റ്റ്യൂഷന്‍ ..ഒരു കടയിൽ  കണക്കെഴുത്ത്...
പുലരും മുമ്പ്  എഴുന്നേറ്റ് അച്ഛനുള്ള മരുന്നും ഭക്ഷണവും യഥാവിധി ഒരുക്കി വച്ചിട്ടേ പോകൂ. വൈകുന്നേരം വന്നാലും പിടിപ്പതു പണിയുണ്ടാകും. വിശ്രമമില്ലാതെ പണിയെടുത്താലും ആശ്വാസമായിരുന്നു...ജീവിതത്തിന്റെ ലാഭനഷ്ടങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ട ...അനുസ്യൂത പ്രവാഹത്തില്‍പ്പെട്ട ഒരു കരിയില പോലെ അങ്ങനെയങ്ങൊഴുകുക.

 പക്ഷേ ,പകലൊറ്റയ്ക്കാകുന്ന അച്ഛന് ആ ഏകാന്തതയും അസ ഹ്യമായിരുന്നു.
 

""എന്റെ കാര്യത്തില്‍ നിനക്ക് ഒരു ശ്രദ്ധയുമില്ല'' 
എന്ന് അച്ഛന്‍ പലപ്പോഴും കുറ്റപ്പെടുത്തി.
 

""അതെങ്ങനെയാ ..അച്ഛന്റെ കാര്യം നോക്കാന്‍ ഉദ്യോഗസ്ഥയ്ക്ക് നേരമില്ലല്ലോ.''
കൊച്ചേച്ചിയുടെ വാക്കുകളിൽ  ഒളിഞ്ഞിരിക്കുന്ന പരിഹാസം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
രണ്ടുനാള്‍ അടുപ്പിച്ച് അച്ഛനെ ശുശ്രൂഷിച്ചാല്‍ മുറുമുറുക്കുന്ന ആളാണ്‌ വക്കാലത്തിനു വരുന്നത് .
തന്റെ വിഷമം മനസ്സിലാക്കാന്‍ അച്ഛനും കഴിയാത്തതില്‍ കഠിനവ്യഥ തോന്നിയിട്ടുണ്ട്.
 

""മക്കള്‍ അച്ഛനെ കാണാന്‍ വരുമ്പോള്‍ അരുതെന്ന് പറയാന്‍ വയ്യ കുട്ടി...നിന്റെ കൂടപ്പിറപ്പുകള്‍ അല്ലെ...ഇത്തിരി സ്നേഹം അവരോടു കാണിക്ക്''
സ്നേഹം...! അച്ഛന്‍ പറയുന്ന ആ സ്നേഹം ഇങ്ങോട്ടും ആകാമല്ലോ.
എല്ലാവരുടെയും ശകാരങ്ങളും പരാതികളും കേട്ട് വെറുതെ കരയാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.
എന്തിനു ജീവിക്കണം എന്ന് പോലും തോന്നിയിട്ടുണ്ട്.
പക്ഷെ മരിക്കാനുള്ള ധൈര്യവും ഉണ്ടായില്ല. താൻ  പോയാൽ  ഒറ്റപ്പെടുന്ന അച്ഛനെക്കുറിച്ചേ ഓര്‍ത്തുള്ളൂ ..
എത്രമാത്രം കുറ്റപ്പെടുത്തിയാലും ശകാരിച്ചാലും അച്ഛന്റെ നെഞ്ചില്‍  നിറഞ്ഞു നില്‍ക്കുന്നത് തന്നോടുള്ള സ്നേഹമാണ്. തന്നെക്കുറിച്ചുള്ള വേവലാതിയാണ്.
അതിന്റെ ആഴമെത്രയെന്നു ഇന്നലെയാണ് ബോധ്യമായത്.
 

""നിനക്ക് വേണ്ടി ഒന്നും ചെയ്യാന്‍ എനിക്കായില്ല മോളെ .. എല്ലാം എന്റെ തെറ്റാ...എന്റെ സ്വാര്‍ഥത ...!''
പൊട്ടിവന്ന ചുമ അച്ഛന്റെ വാക്കുകളെ തടഞ്ഞു. ആ ഏറ്റു  പറച്ചില്‍ നിയന്ത്രണം തെറ്റിക്കുന്നുവെന്നു മനസ്സിലായപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍  അച്ഛനെ ആശ്വസിപ്പിച്ചു.
 

""സംസാരിക്കേണ്ട ..ചുമ കൂടും..''
അത് കേൾക്കാതെ വിമ്മിട്ടത്തോടെ അച്ഛന്‍ ചോദിച്ചു.
 

""അവന്‍ സ്റ്റേഷനില്‍ കാത്തു നിൽക്കും എന്നല്ലേ പറഞ്ഞത്..?''
സണ്ണി വന്നതും സംസാരിച്ചതുമെല്ലാം അച്ഛന്‍ അറിഞ്ഞിട്ടുണ്ടാ കുമോ എന്ന് സംശയിച്ചിരുന്നു. സംശയമല്ല. ബോധ്യമായി.
ഒന്നും മിണ്ടാതെ അച്ഛന്റെ നെഞ്ചു തടവിക്കൊടുക്കുമ്പോൾ  അറിയാതെ കണ്ണുകൾ നിറഞ്ഞു.
 

""നീ പൊയ്ക്കോ മോളെ...പൊയ്ക്കോ...''
കേട്ടത് സത്യമാണോ എന്ന് ശങ്കിച്ചു .
 

""മേലില്‍ അവന്റെ കാര്യം ഇവിടെ കേട്ട് പോകരുത് ''എന്ന് ഉഗ്രശാസനം നല്‍കിയ അച്ഛനാണത് പറയുന്നത്.
അമ്പരന്നു നോക്കുമ്പോള്‍ അച്ഛന്‍ യാചിച്ചു.
 

""ഞാന്‍ കാലുപിടിക്കാം മോളെ....നീ അവന്റെ കൂടെ..''അച്ഛന്റെ വായ പൊതി ആ നെഞ്ചിൽ  വീണു പൊട്ടിക്കരഞ്ഞു.
 

""ഇല്ല അച്ഛനെ ഒറ്റയ്ക്കാക്കി ഞാന്‍ എവിടേയ്ക്കുമില്ല.''
തഴുകി ആശ്വസിപ്പിച്ച് അച്ഛന്‍ നിർബന്ധിച്ചു
 

""അച്ഛന്‍ ഒറ്റയ്ക്കാകില്ല കുട്ടി. വിനുക്കുട്ടന്‍ വരുമ്പോള്‍ ഞാന്‍ അവന്റെ കൂടെ നിന്റെ കൊച്ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയ്ക്കൊള്ളാം ''
പോകില്ലെന്നറിയാം ഒരിക്കലും ചേരാത്ത രണ്ടു വ്യക്തിത്വങ്ങള്‍ ആണ് അവര്‍.
 

""അച്ഛനെ നീ അനുസരിക്കില്ലേ മോളെ...?''
ആ ചോദ്യത്തിലെ ദയനീയത നെഞ്ചില്‍ കൊണ്ടു. സംശയമെന്തിന് ..? അനുസരിക്കാന്‍ മാത്രമല്ലെ നന്ദയ്ക്ക് കഴിയു.. കണ്ണീരടക്കാന്‍ ബദ്ധപ്പെടുമ്പോള്‍ അന്തിമ തീരുമാനം പോലെ അച്ഛന്‍ പറഞ്ഞു.
 

""രാവിലെ തന്നെ പുറപ്പെടണം ....പക്ഷെ..അപ്പോഴീ അച്ഛനോട്‌  ന്റെ കുട്ടി യാത്ര ചോദിക്കരുത്..''
ഒരു നിമിഷം നിര്‍ത്തി വിതുമ്പലോടെ അച്ഛന്‍ തുടര്‍ന്നു;
 

""അനാഥയെപ്പോലെ പടിയിറങ്ങുന്നത് കാണാനുള്ള ശേഷി അച്ഛനില്ലാഞ്ഞിട്ടാ...''

അങ്ങനൊരു ശേഷി തന്നിലും ഉണ്ടായിരുന്നില്ല. അതിനാല്‍ വേണ്ടതെല്ലാം മേശപ്പുറത്ത് പതിവുപോലെ ഒരുക്കി വച്ച്, ചാരിയിട്ടിരുന്ന വാതിലിനരികില്‍ നിന്ന് നിശ്ശബ്ദം യാത്ര ചോദിച്ചു. പക്ഷെ നെഞ്ചില്‍ ഒരു കടലിരമ്പുകയായിരുന്നു

ഇപ്പോഴും അതടങ്ങിയിട്ടില്ല. റെയില്‍വേ സ്റ്റേഷന് മുമ്പിൽ  അക്ഷമനായി നിൽക്കുന്ന സണ്ണിയെ കണ്ടപ്പോഴും മനസ്സിലെ ഭാവം മറ്റൊന്നല്ലെന്ന അറിവ് നന്ദയെ തളര്‍ത്തി .
""നന്ദേ ...''
കണ്ണുകളില്‍ ഉദയസൂര്യന്റെ തിളക്കവുമായി തന്റെ അരികിലേ യ്ക്ക്  ഉത്സാഹത്തോടെ വരുന്ന സണ്ണിയെ നോക്കി അവള്‍ നിസ്സംഗം നിന്നു.
ഒരു ലക്ഷ്യവും ആശ്രയവും കൈപ്പിടിയിലെത്തിയ ഈ നിമിഷം ആഹ്ളാദത്തിന്റെതാണ്. ഇഷ്ടപ്പെട്ട പുരുഷന്റെ സാമീപ്യവും സ്പര്‍ശനവും മനസ്സിൽ  കുളിര് നിറയ്ക്കേണ്ടതാണ്. 
  
പക്ഷെ, ഇനിയും വിടില്ലെന്ന മട്ടില്‍ ചേര്‍ത്ത് പിടിച്ച് റിസര്‍ വേഷന്‍ കംപാർട്ടുമെന്റിന് നേരെ സണ്ണി നടത്തുമ്പോള്‍ അസാധാരണ മായ ഒരു ശൂന്യത തന്നെ ചൂഴുന്നു എന്ന് അവള്‍ക്കു തോന്നി.

ആരോ കാലുകള്‍  പിന്നിലേയ്ക്ക് വലിക്കുന്നു ....അരുതേ എന്ന നിലവിളി എവിടെനിന്നോ മുഴങ്ങുന്നു.
വെറും തോന്നലെന്നു കരുതാന്‍ ശ്രമിക്കുമ്പോള്‍ ഒതുക്കിയിട്ടും ഒതുങ്ങാത്ത ആഹ്ളാദാരവം ചെവിക്കരികില്‍ കേട്ടു .

""വന്നൂല്ലോ. സന്തോഷമായി...വൈകിയപ്പോള്‍ ഞാന്‍ സംശയിച്ചു....അച്ഛനില്‍ നിന്നൊരു മോചനം നിനക്കിനിയും ഉണ്ടാകില്ലെന്ന്''
നെഞ്ചില്‍ പതിച്ച ഇടിവാള്‍ പോലെ തുടര്‍ന്ന വാക്കുകളും അവള്‍ കേട്ടു

""എത്രയോ മുമ്പേ ഇതാകാമായിരുന്നു''
കമ്പാര്‍ട്ട്മെന്റിലേയ്ക്ക് എടുത്തുവച്ച അവളുടെ കാല്‍ നിശ്ചല
മായി.
വളരെപ്പെട്ടെന്ന്, സുരക്ഷാ വലയം പോലെ തന്നെ പൊതിഞ്ഞി രുന്ന സണ്ണിയുടെ കൈകള്‍ക്കിടയിലൂടെ അവള്‍ പ്ളാറ്റ് ഫോമി ലേയ്ക്ക് ഊര്‍ന്നിറങ്ങി.
 

""നന്ദേ ..'' സണ്ണിയുടെ ഉത്കണ്ഠ നിറഞ്ഞ മുഖം ഒരുമാത്ര അവള്‍ കണ്ടു. പിന്നെ, തന്നെ പിടിക്കാന്‍ നീണ്ട കൈകള്‍  തട്ടിമാറ്റി തിരിഞ്ഞു  നടന്നു.
പിന്നിലുയരുന്ന വിളിയിലെ പാരവശ്യം അവള്‍ ശ്രദ്ധിച്ചില്ല. പരിഹസിക്കും വിധം നീണ്ട കൂക്കുവിളിയോടെ വണ്ടിയോടിത്തുട ങ്ങിയതും.


അരുതാത്തത് ചെയ്ത കുട്ടിയുടെ മാനസിക വിഭ്രാന്തിയിലായി രുന്നു അവള്‍ അപ്പോള്‍.എത്ര നിര്‍ബന്ധിച്ചാലും അച്ഛനെ ഒറ്റയ്ക്കാക്കി പോരരുതായിരുന്നു. ഒരു നേരത്തെ ആഹാര ത്തിന് ....ഒരു തുള്ളി വെള്ളത്തിന്‌ ...മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അച്ഛന്റെ രൂപം മനസ്സില്‍ തെളിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ടവള്‍ വീർപ്പു മുട്ടി .

എത്രയും വേഗം അച്ഛന്റെ അരികിലെത്തണം. ആ കാലില്‍ വീണു മാപ്പ് പറയണം.
എങ്കിലും ...എങ്കിലും താനിത്ര സ്വാര്‍ഥയായിപ്പോയല്ലോ.
പടികടന്നു മുറ്റത്തെത്തിയപ്പോള്‍ അവള്‍ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

ഒക്കെ ഒരു സ്വപ്നം ആയിരുന്നു...മൂന്നോ നാലോ മണിക്കൂർ നീണ്ട ഒരു പാഴ്ക്കിനാവ് ..ഇതാണ് യാഥര്‍ത്ഥ്യം ..!.ഈ മുറ്റം...ഈ വരാന്ത... ഈ മുറി...മേശപ്പുറത്ത് അച്ഛനായി ഒരുക്കിവച്ച ഭക്ഷണം....മരുന്ന്..അതെ എല്ലാം കൃത്യമായുണ്ട് ..ഒന്നിനും ഒരു മാറ്റവും ഇല്ലാതെ...
ഒരു മാറ്റവും...???!

ഒരു നിമിഷം...! ആ യാഥാർഥ്യത്തിന്റെ ആഴം ഉള്‍ക്കൊള്ളാന്‍ അവള്‍ മടിച്ചു. ഉള്‍ക്കിടിലത്തോടെ ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് അവള്‍ അച്ഛന്റെ അരികിലെത്തി.....
പിന്നെ ...ആ കാല്‍ച്ചുവട്ടിലേക്കു ഹൃദയം തകര്‍ന്ന നിലവിളിയോടെ അവള്‍ വീണു.
അച്ഛന്‍ അപ്പോഴും ഉറങ്ങുകയായിരുന്നു.
..............................

...................

Friday, June 20, 2014

മടക്കയാത്ര.

മടക്കയാത്ര.
പടികടക്കും മുമ്പ് ഒരിക്കല്‍ക്കൂടി  തിരിഞ്ഞു നോക്കി.
തനിക്കു  പിന്നില്‍ അടഞ്ഞവാതില്‍. നാലുവര്‍ഷത്തിലേറെ യായി സ്വന്തമെന്നു നിനച്ചു അന്തിയുറങ്ങിയ ഈ ഭവനം തനിക്കന്യമാകുന്നു.
കിടപ്പുമുറിയുടെ ജനലരികില്‍ ഒരു നിഴല്‍ അനങ്ങുന്നുണ്ടോ ..?
"സാരമില്ലശ്വതി. നിന്നെ ഒന്ന് പരീക്ഷിക്കാന്‍ ഞാന്‍ വെറുതെ പറഞ്ഞതല്ലേ...?''
എന്ന് ആശിപ്പിക്കാന്‍ പോന്ന ഒരു നോട്ടം തന്നെ തടയു ന്നുണ്ടോ....?

ഇല്ല.
അകത്തളത്തില്‍ നിന്നും ഒഴുകിയെത്തുന്നത് ശാപവാക്കു കളാണ് .
അശ്രീകരം....! അശ്രീകരം...!
മതി ...ധാരാളമായി...ഇനി മോഹിക്കാന്‍ ബാക്കിയെന്ത്‌?
നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കാന്‍ പോലും മെനക്കെടാതെ ശ്രീമോളുടെ കയ്യും പിടിച്ച് അശ്വതി മുന്നോട്ടു നടന്നു.
അപശകുനമെന്നു മകളെ കരുതുന്ന ഒരച്ഛനില്‍ രക്ഷപ്പെട്ട് മകളെ ജീവനെക്കാളേറെ സ്നേഹിക്കുന്ന മറ്റൊരച്ഛന്റെ അരികിലേയ്ക്കുള്ള മടക്കയാത്ര....
അന്ന് വീട്ടിൽ  നിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഒറ്റപ്പെടുന്ന അച്ഛനെ ഓര്‍ത്താണ് ദു:ഖിച്ചത് .
തറവാട്ടു മുറ്റത്തെ തുളസ്സിത്തറയില്‍ ആര് വിളക്ക് വയ്ക്കും....?
ഇന്ന് അച്ഛനോട് പറയാം, ഇനി അച്ഛന്‍ ഒറ്റയ്ക്കാകില്ലെന്ന്.
നഷ്ട സൗഭാഗ്യങ്ങളുടെ ഓര്‍മ്മകള്‍ക്ക് എന്ത് തിളക്കമാണ് .
"ന്റെ..സുന്ദരിക്കുട്ടീ"ന്നെ അച്ഛന്‍ വിളിച്ചിട്ടുളളു ..ആ സ്നേഹ ലാളനകള്‍  ആവോള മാസ്വദിച്ച ബാല്യവും കൌമാരവും.
അമ്മയില്ലെന്ന കുറവറിഞ്ഞില്ല. പഠിപ്പിച്ച് ഒരു ജോലി നേടിത്തന്നപ്പോള്‍ അച്ഛന്റെ അടുത്ത ആശയായിരുന്നു വിവാഹം. മകളെ ഒരു നല്ല കുടുംബത്തിലെത്തിക്കാന്‍ എതോരച്ഛനെയും പോലെ തന്റെ അച്ഛനും ആഗ്രഹിച്ചു; എത്ര കഷ്ടപ്പെട്ടാലും.
ഏറെ ആലോചനകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ഒടുവില്‍ ഏറ്റവും പൊരുത്തമെന്നും വിശേഷപ്പെട്ടതെന്നും നിനച്ച് നിശ്ചയിക്കപ്പെട്ട വിവാഹം.
കുടുംബം.....സമ്പത്ത് ...സൌന്ദര്യം...!എല്ലാം ഒന്നിനൊന്നു മെച്ചം !

അച്ഛന്റെ ഇഷ്ടത്തിനപ്പുറം  ഒന്നുമില്ലായിരുന്നു. പക്ഷേ ,
അരവിന്ദേട്ടന്റെ ദുര്‍വാശി അന്നേ മനസ്സിൽ  കൊണ്ടു. 

"ഒന്ന് രണ്ടു തലമുറയ്ക്ക് വേണ്ടതിലേറെ ഞാന്‍ സമ്പാദിച്ചി ട്ടുണ്ട് . പൊന്നും പണവും ഒന്നും എനിക്ക് വേണ്ട. എന്റെ കാര്യ ങ്ങള്‍ നേരാം വണ്ണം നോക്കാന്‍ ഒരാൾ വേണം. അത്രതന്നെ.''

ആ ആദര്‍ശ ധീരത എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി .പക്ഷെ ഏറെ കഷ്ടപ്പെട്ട് നേടിയ ഒരു ജോലി ....അതിനു വേണ്ടി വാങ്ങിയ കടങ്ങള്‍ കൊടുത്തു തീര്‍ന്നിട്ടില്ല. അതിനു മുമ്പ് അത് വേണ്ടെന്നു വയ്ക്കുക.
അംഗീകരിക്കാന്‍ മനസ്സ് മടിച്ചു.
" എല്ലാം നല്ലതിനെന്ന് കരുത് മോളെ.''.
അച്ഛന്റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തി. എന്നാല്‍ രാജിക്കത്ത് നല്‍കുമ്പോള്‍ അരുന്ധതിടീച്ചര്‍  ഉപദേശിച്ചു. "വിഡ്ഢിത്തമാണ് കുട്ടി,ഒരു ജീവിതമാര്‍ഗം പാടെ ഉപേക്ഷിച്ചു കൊണ്ട് പുതിയൊരു ജീവിതത്തിലേയ്ക്ക് കാലൂന്നണമെന്ന ഈ തീരുമാനം...''
ഒരമ്മയെപ്പോലെ തന്നെ സ്നേഹിച്ച ടീച്ചര്‍ ആ വാക്കുകൾ കൊള്ളാനും തള്ളാനും ആയില്ല.
തന്റെ വിഷമം കണ്ട്  ടീച്ചര്‍ തുടര്‍ന്നു
 "നിര്‍ബന്ധമാണെങ്കില്‍ ലീവെടുക്കുക അഞ്ചോ പത്തോ കൊല്ലത്തേയ്ക്ക്. തിരിച്ചു വരണമെന്ന് തോന്നിയാല്‍ ആകാമല്ലോ.''
ഒരിക്കലും തിരിച്ചു വരണമെന്ന് ആശിച്ചില്ല. എങ്കിലും ടീച്ച റുടെ വാക്കുകൾ  നിരസിച്ചു എന്നു  തോന്നാതിരിക്കാന്‍ ഏതാ നും ലീവ് ഫോറങ്ങളില്‍ ഒപ്പിട്ടു നല്കി.
പിന്നീട് അതേപ്പറ്റി ചിന്തിക്കേണ്ടി വന്നില്ല.
അരവിന്ദേട്ടന്റെ സ്നേഹത്തിലും തേനൂറുന്ന വാക്കുകളിലും മതി മറന്നു പോയി.
പോറ്റി  വളര്‍ത്തിയ അച്ഛനെ പ്പോലും മറന്ന മട്ടായി. ഇടയ് ക്കിടെയുള്ള അച്ഛന്റെ സന്ദർശനം കൂടിയായപ്പോള്‍ ജനിച്ചു വളർന്ന വീട്ടിലേയ്ക്ക് പോകേണ്ട ആവശ്യമേ ഉണ്ടായില്ല.
പിന്നീട് പോകണം എന്ന് തോന്നിയപ്പോഴാകട്ടെ ""ഓ....അവിടെയാരിരിക്കുന്നു....
കണ്ടു കാഴ്ചകളുമായി തന്ത മുടങ്ങാതെ ഇങ്ങെത്താറില്ലേ''
എന്ന ഭര്‍ത്തൃമാതാവിന്റെ പരിഹാസമാണ് കേട്ടത്. അരവിന്ദേ ട്ടനോടൊപ്പം അന്ന് പടിയിറങ്ങുമ്പോള്‍ അച്ഛന്‍ അണച്ചു നിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു  നല്‍കിയ യാത്രാമൊഴി.
" "മോളെ ...ഈ അവസരത്തില്‍ നിനക്കുവേണ്ട ഉപദേശം നൽ കേണ്ടവള്‍ നേരത്തെ പോയി....ചെല്ലുന്നിടത്ത്  നിനക്ക് അമ്മയെ കിട്ടും. ഭര്‍ത്താവിന്റെ ഇഷ്ടം അനുസരിച്ച് ജീവിക്കണം. ഇടയ്ക്കൊക്കെ വരിക എന്നല്ലാതെ കൊച്ചു കൊച്ചു കാര്യങ്ങൾക്ക് വഴക്കിട്ടു ഓടി വരാനുള്ള താവളമാണ് ഇവിടുള്ളത് എന്ന്  കരുതരുത്."
ഒരിക്കലും അങ്ങനെ കരുതിയില്ല.
ആരതിയുഴിഞ്ഞു സ്വീകരിച്ച ഭര്‍ത്തൃ മാതാവില്‍ സ്വന്തം അമ്മയെ കണ്ടു.
പരാതിയും പരിഭവവുമില്ലാതെ കഴിഞ്ഞു കൂടിയ ദിനങ്ങള്‍ ... ഏറെ ആശിക്കാനുള്ള ഒരു ജീവിതമാണ്‌ തന്റെതെന്ന് വിചാ രിച്ചിട്ടില്ല. പ്രതീക്ഷിച്ചതില്‍ ഏറെ കിട്ടിയ സംതൃപ്തിയാണ് 
ഉണ്ടായിരുന്നത്.
മധുവിധുവിന്റെ നാളുകളില്‍ അരവിന്ദേട്ടന്റെ വാക്കുകളില്‍ മനസ്സ് പൂത്തുലയുകയായിരുന്നു. മരുമകളെപ്പറ്റി അയൽക്കാരോട് പറയുന്ന അമ്മയ്ക്ക് ആയിരം നാവായിരുന്നു.
പക്ഷേ 
എവിടെയാണ് തെറ്റ് പറ്റിയത്...? പ്രതീക്ഷയ്ക്കുപരി ലഭിച്ചപ്പോള്‍ താന്‍ നിലമറന്ന് ആഹ്ലാ ദിച്ചുവോ? അല്ലെങ്കില്‍ എല്ലാം നീര്‍ക്കുമിളകള്‍ പോലെ...!!

ആദ്യ ഗര്‍ഭത്തിന്റെ ആനന്ദം അനുഭവിച്ച ദിനങ്ങള്‍  മറക്കാന്‍ വയ്യ .അരവിന്ദേ ട്ടന്റെയും അമ്മയുടെയും ശ്രദ്ധയും  ശുശ്രൂഷ യും  മനസ്സില്‍ അഭിമാനമുയര്‍ത്തി .അങ്ങു തിരിഞ്ഞാലും ഇങ്ങു തിരിഞ്ഞാലും ഉപദേശം ."എന്റെ പൊന്നുമോനെ വേദനിപ്പിക്കല്ലേ...''
പൊന്നുമോന്‍...പൊന്നുമോന്‍...ഓരോ വാക്കിലും  തുളുമ്പിയ  ആവേശം....
ആ സ്നേഹക്കൂടുതല്‍ കൊണ്ട് ചടങ്ങുകള്‍ പോലും വേണ്ടെ ന്നു വച്ചു.
അച്ഛനൊറ്റയ്ക്കു കഴിയുമോ പ്രസവ ശുശ്രൂഷകളൊക്കെ...?!
 ...പ്രസവമുറിയിലേയ്ക്ക് തന്നെ കൊണ്ട് പോകുമ്പോള്‍ അര വിന്ദേട്ടന്‍  ഉത്കണ്ഠാകുലന്‍ ആയിരുന്നു. തലേന്ന് രാത്രി തന്റെ വീര്‍ത്ത  ഉദരത്തില്‍ മുഖം ചേര്‍ത്ത് അരവിന്ദേട്ടന്‍ പറഞ്ഞ വാക്കുകള്‍ പെട്ടെന്നോര്‍ത്തു.
"ന്റെ പുന്നാര മുത്തിനെ അച്ഛന്‍ കാത്തിരിക്കുകയല്ലേടാ കള്ളാ''
എന്നിട്ടോ.?
കാത്തിരുന്നു കിട്ടിയത് ഒരു പെണ്‍ കുഞ്ഞാണെന്നറിഞ്ഞ് ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും മുഖം ഇരുണ്ടു. ഒരു ആണ്‍കുട്ടിയെ ആണ് അവര്‍ ആഗ്രഹിച്ചിരുന്നത് എന്ന് മനസ്സിലായി.ആണായാലും പെണ്ണായാലും തന്റെ മാതൃത്വം പൂര്‍ണ്ണമാക്കിയ പൊന്‍മുത്ത്.... ...!

ശ്രീമോളെ അരവിന്ദേട്ടന്‍ സ്നേഹിച്ചതേയില്ല.ആ അവഗ ണനയുടെ ബാക്കി പത്രമായിരുന്നു താനും. എത്ര പെട്ടെന്നാ ണ് അരവിന്ദേട്ടന്റെ സ്വഭാവം പരുക്കനായത്?  തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം ...ഒന്നും പറഞ്ഞു കൂടാ ശരിയെ ന്നോ തെറ്റെന്നോ നോക്കാതെ അടി വീണുകഴിയും. അമ്മ പോലും ഒരാശ്വാസ വാക്ക് ചൊല്ലിയില്ല.
മാത്രമല്ല തന്നെ വാനോളം പുകഴ്ത്തിയ ആ നാവില്‍ നിന്നും ശാപ വാക്കുകള്‍ ഒഴിയാതെയായി.
"ആദ്യത്തേത് ആണ്‍ കുട്ടിയാകണേ  എന്ന് പ്രാര്‍ഥിച്ചതാ .ങാ ...പാത്രം നന്നാകേണ്ടേ..?''
അയല്‍ക്കാരോട് പരാതി പറയുന്നത് പലപ്പോഴും കേട്ടു. മനസ്സ് വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഒരു ദിവസം അരവി ന്ദേട്ടനോട് ചോദിച്ചു."ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുക എന്നത് അത്ര വലിയ തെറ്റാണോ?''
 ഒരു മറു ചോദ്യമാണ് മറുപടിയായത്.
"എന്താ ഇപ്പം അങ്ങനെ തോന്നാന്‍...?''
അതല്ല പ്രതീക്ഷിച്ചത്. 
"സാരമില്ല അശ്വതി... എന്തായാലും നമ്മുടെ മോളല്ലേ..''
എന്നൊരാശ്വാസവാക്കാണ് .
അതൊക്കെ പ്രതീക്ഷയ്ക്കപ്പുറം എന്ന് ബോധ്യമായപ്പോള്‍ തേങ്ങലൊതുക്കി പറഞ്ഞു..
  "അല്ല അരവിന്ദേട്ടന്റെയും അമ്മയുടെയും ഈ ഭാവം കാണുമ്പോള്‍...''
"ങാ ...അല്പം ശ്രദ്ധക്കുറവാ  ...ഇനി നോക്കാം.''
ശ്രദ്ധക്കുറവോ..? എന്താണ് സൂചന എന്നു വ്യക്തമായില്ല.
ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു ആണ്‍ കുഞ്ഞിനെ തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്താന്‍ അരവിന്ദേട്ടന് കഴിയുമായിരുന്നുവൊ.. ?
കഴിവ് അതിലായിരുന്നില്ലെന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി.

ഉടനെ ഒരു കുഞ്ഞു കൂടി വേണമെന്ന് ആഗ്രഹിച്ചതേ  ഇല്ല.
ശ്രീമോള്‍ക്ക് മൂന്നു വയസ്സെങ്കിലും ആയിട്ട് മതി. അതിനു വേണ്ട എല്ലാ ഉപദേശങ്ങളും ഡോക്ടര്‍ തന്നതുമാണ്. പക്ഷേ  അരവിന്ദേട്ടന്റെ ദുര്‍വാശി അവിടെയും ജയിച്ചു. ഒരു വര്‍ഷം എത്തും മുമ്പ് രണ്ടാമതൊരു കുഞ്ഞും എന്ന സത്യം മനസ്സിന് അംഗീകരിക്കേണ്ടി വന്നു. അതറിഞ്ഞപ്പോള്‍ അതു വരെ കാണാത്ത സ്നേഹപ്രകടനങ്ങളാണ് അരവിന്ദേട്ടനില്‍ കണ്ടത്. ഡോക്ടറെ  കാണിക്കാനും മരുന്നും ഗുളികകളും കൃ ത്യമായ് നൽകാനും ഉത്സാഹിച്ചത് അരവിന്ദേട്ടനാണ്. ലാബറ ട്ടറി ടെസ്റ്റുകളും സ്കാനിങ്ങുമൊക്കെ യഥാസമയം നടത്തി. പക്ഷെ ആറാം മാസത്തിൽ  ഒരു അബോർഷനാണ് ഉണ്ടായ ത്. ഒരു പ്രസവത്തേക്കാള്‍ വേദനയും അസ്വസ്ഥതകളും അ നുഭവിക്കേണ്ടി വന്നു. ആസ്പത്രിയില്‍ നിന്നും പോരുമ്പോള്‍  ഡോക്ടര്‍ ഓർമ്മിപ്പിച്ചു. 
"ആരോഗ്യം നന്നായി ശ്രദ്ധിക്കണം.ഇനി ഇങ്ങനെ സംഭവി ക്കരുത്.''
 അരവിന്ദേട്ടന്റെ വിഷമം ഓർത്താണ് അന്ന് വേവലാതിപ്പെ ട്ടത്. പക്ഷെ തന്നെ ആശ്വസിപ്പിച്ചത് അദ്ദേഹമാണ്. ശ്രീമോ ളോട് കാണിക്കുന്ന അവഗണന കണ്ട്‌  അരവിന്ദേട്ടനോട് തോന്നിയിരുന്ന അമർഷം പാടെ മാറി.
ആ സ്നേഹപ്രകടനത്തില്‍ മനസ്സ് ആർദ്രമായി നാളുകൾ കഴിയവേ വീണ്ടും അസ്വസ്ഥതകള്‍ തലപൊക്കി എന്തെല്ലാ മോ താളപ്പിഴകള്‍ മനസ്സിനെ അലട്ടുകയായിരുന്നു. അമ്മയുടെ കുത്ത് വാക്കുകളും അരവിന്ദേട്ടന്റെ ക്രൂരമായ പെരുമാറ്റങ്ങളും ശ്രീമോളെ  ഓർത്ത്  സഹിച്ചു.
അച്ഛന്റെയും അച്ഛമ്മയുടെയും സ്നേഹം കൂടി അവള്‍ക്കു നൽ കാന്‍ ശ്രദ്ധിച്ചു.
വീണ്ടും  ഒരു കുരുന്നു ജീവൻ  തന്റെ ഗർ ഭാപാത്രത്തില്‍ രൂപം കൊണ്ടത് അറിയാന്‍ വൈകി. പതിവിലേറെ ക്ഷീണവും തളർച്ചയും ഉണ്ടായപ്പോഴാണ് സംശയം തോന്നിയത്. അടി വയറ്റില്‍ അനക്കം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു അപ്പോള്‍. അരവിന്ദേട്ടനോട് പറയണമെന്ന് തോന്നിയില്ല. പറഞ്ഞിട്ടും വലിയ കാര്യമൊന്നും ഇല്ലല്ലോ. അത്രയ്ക്കും ക്രൂരമായ ഭാവമായിരുന്നു ആ മുഖത്ത്. എങ്കിലും കഴിഞ്ഞ അബോർഷ നെക്കുറിച്ചുള്ള ചിന്ത മനസ്സിൽ നിറഞ്ഞപ്പോള്‍ അദ്ദേഹത്തോ ട് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. നിർവികാരതയോടെയെ ങ്കിലും ഡോക്ടറെ കാണിക്കാന്‍ മടിച്ചില്ല.പ്രശ്നമൊന്നും ഇല്ലെന്നും ഇനി ഒരുമാസം കഴിഞ്ഞു വന്നാല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ മനസ്സുതണുത്തു  . കടലാസ്സില്‍ കുറി ച്ച് തന്നിട്ടുള്ള ഗുളിക മാത്രമേ കഴിക്കേണ്ടു എന്ന് ഡോക്ടര്‍ പ്രത്യേകം ഓർമ്മിപ്പിച്ചു. മടക്കത്തില്‍ അരവിന്ദേട്ടന്റെ സുഹൃ ത്തിന്റെ ലബോറട്ടറിയില്‍ കയറി കഴിഞ്ഞ തവണത്തെ ടെസ്റ്റുകള്‍ ആവർത്തിച്ചു. ഇനി ഡോക്ടറെ  കാണാന്‍ ചെ ല്ലുമ്പോൾ ടെസ്റ്റ്‌ റിസൾട്ടും കൊണ്ട് പോകണമത്രേ...
ഡോക്ടര്‍ അങ്ങനെ പറഞ്ഞത് കേട്ടില്ല. പറഞ്ഞിട്ടുണ്ടാകും പക്ഷെ...ടെസ്റ്റ്‌ റിസൾട്ടു കണ്ട അരവിന്ദേട്ടന്റെ മുഖഭാവം മാറിയത് ഉൾക്കിടിലത്തോടെ കണ്ടു. ആ ഭാവം ദിവസങ്ങ ളോളം നീണ്ടു നിന്നു. എന്താണ് കാരണം എന്നറിയണം എന്നു ണ്ടായിരുന്നു.പക്ഷെ ചോദിച്ചില്ല. എന്നാല്‍  മറ്റൊരു ഡക്ട റെ കാണാന്‍ ദിവസം നിശ്ചയിച്ചതറിഞ്ഞപ്പോള്‍ കാരണം ചോദിക്കാതിരിക്കാനും കഴിഞ്ഞില്ല. കിട്ടിയ മറുപടി ഒട്ടും തൃപ്തികരംആയിരുന്നില്ല.                                                                                                                     ഏറെ താല്പര്യത്തോടെ തന്നെ നോക്കുന്ന ഡോക്ടര്‍... കഴിഞ്ഞ അബോര്‍ഷനില്‍ മരണത്തില്‍ നിന്നാണ് തന്നെ അവര്‍ രക്ഷിച്ചത്. അവരുടെ വാക്കുകളാണ് മനസ്സിന് ശക്തി യും സമാധാനവും നൽകിയത്. അവരെ ഒഴിവാക്കി മറ്റൊരു ഡോക്ടറെകാണാൻ നിർബന്ധിക്കുന്നത് എന്തിനായിരിക്കും?  അപകട സൂചന മനസ്സില്‍ നുരകുത്തിയപ്പോള്‍ അദ്ദേഹം അറിയാതെ പഴയ ഡോക്ടറെ കാണാന്‍ ചെന്നു. നിറഞ്ഞ അമര്‍ഷത്തോടെയാണവര്‍  തന്നെ അവര്‍ സ്വീകരിച്ചത്.
"നിങ്ങള്‍ വിദ്യാഭ്യാസമുള്ള സ്ത്രീയല്ലേ.. കൂടെക്കൂടെയുള്ള ഗര്‍ഭഛിദ്രം  ആരോഗ്യത്തിനു ഹാനികരമാണെന്ന് ഞാനിനി യും പറഞ്ഞു തരണോ..?''
ഒരു തരം  മരവിപ്പോടെ ഡോക്ടറെ പകച്ചു നോക്കി.
തന്റെ ഭാവം കണ്ടാകണം ഡോക്ടര്‍ അല്പം മയത്തില്‍ തുടര്‍ന്നത്.
"അശ്വതി....കഴിഞ്ഞ പ്രാവശ്യം സ്വന്തം ഇഷ്ടപ്രകാരം ഗുളിക വാങ്ങിക്കഴിച്ചു ഗർഭം അലസിപ്പിച്ചത് മറന്നു പോയോ?
അന്ന് നിങ്ങളെ മരണത്തിൽ നിന്നാണ് ഞാൻ രക്ഷിച്ചത്. അല്പം ബോധമുണ്ടെങ്കിൽ ഇനിയും ഒരു ഗർഭഛിദ്രത്തിനു നിങ്ങൾ ആഗ്രഹിക്കുമോ?ഇപ്പോൾ എന്ത് പ്രശ്നമാണ് നിങ്ങൾ ക്കുള്ളത്...?മൂത്ത കുട്ടിക്കു മൂന്നു വയസ്സുകഴിഞ്ഞു. ഇനി വേണ്ട എന്നാണെങ്കിൽ ഈ പ്രസവം കഴിഞ്ഞിട്ട് നിർത്തിക്കൂടെ?
ഏതോ ഭീകര സ്വപ്നത്തിൽ നിന്നെന്നവണ്ണം ഞെട്ടി ഉണർ ന്നു. കഴിഞ്ഞത് ഒരു അലസിപ്പിക്കൽ ആയിരുന്നുവെന്നൊ? ""അതെ ഒരു ഗർഭിണി ഒരിക്കലും കഴിക്കരുതാത്ത ഗുളികകളാ ണ് അന്ന് നിങ്ങൾ കഴിച്ചത്. വേണമെങ്കിൽ  നിങ്ങൾക്കെതി രെ എനിക്ക് നിയമനടപടികൾ സ്വീകരിക്കാമായിരുന്നു.. നി ങ്ങളുടെ ഭർ ത്താവ് കാലുപിടിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ക്ഷമിച്ചത്.'' 
കേൾക്കുന്നത് സത്യമാണോ എന്ന് ഒരു നിമിഷം ശങ്കിച്ചു .
വരുമ്പോൾ മേശവലിപ്പിൽ നിന്നും എടുത്ത ടെസ്റ്റ്‌ റിസൾട്ട് ഡോക്ടറുടെ നേരെ നീട്ടുമ്പോൾ അവർ അത്ഭുതത്തോടെ തിരക്കി.
"ഇതെന്താ.?ഞാനൊരുടെസ്റ്റിനുംആവശ്യപ്പെട്ടിരുന്നില്ലലോ.''
ടെസ്റ്റ്‌ റിസൾട്ട് പരിശോധിച്ച് ഡോക്ടർ സഹതാപത്തോടെ നോക്കി
"ഇതിൽ ഒന്നേ പറയുന്നുള്ളൂ. അശ്വതിയുടെ ഗർഭത്തിൽ വളരുന്നത് ഒരു പെണ്‍കുഞ്ഞാണ്.''
പ്രപഞ്ചം ഒരു നിമിഷം നിശ്ചലമായോ...?
അതെ ...മനസ്സിലാകുന്നു....എല്ലാം മനസ്സിലാകുന്നു.
സംഭവിച്ചത് അതാണ്‌. തന്റെ ആരോഗ്യ സംരക്ഷണത്തിന് എന്നപേരിൽ എടുത്തു തന്നു കൃത്യമായി കഴിപ്പിച്ചത് തന്റെ വയറ്റിൽ വളരുന്ന പെണ്‍ കുഞ്ഞിനെ നശിപ്പിക്കാനുള്ള വിഷമായിരുന്നു.
അച്ഛൻ...!കഷ്ടം...!! ഇങ്ങനെയും ഒരച്ഛ ൻ...!!
ഒന്നിനെക്കൊണ്ട് തൃപ്തിയാകാതെ വീണ്ടും ഒരു കൊലപാതകം കൂടി....അതിനു സമ്മതിക്കാത്ത ഡോക്ടർ കഴിവില്ലാത്തവർ എന്ന് പറഞ്ഞ് പണം കിട്ടിയാൽ ഇതു തെമ്മാടിത്തരത്തിനും കൂട്ട് നിൽ ക്കുന്ന മറ്റൊരു ഡോക്ടറെ തേടി ....
ഇല്ല ഒന്നിനെ അറിയാതെങ്കിലും കൊന്ന പാപം എങ്ങനെ തീർക്കും .....?
വീണ്ടും ഒന്നിനെക്കൂടിയോ...?
ഡോക്ടറുടെ കൈപിടിച്ച് യാചിച്ചു.
"ക്ഷമിക്കണം. ഞാൻ..ഇതൊന്നും അറിഞ്ഞിരുന്നില്ല.''
ആ മുറിയിൽ നിന്നിറങ്ങുമ്പോൾ ഹൃദയം പ്രക്ഷുബ്ധമായി രുന്നു.
ഭർത്താവിനെ സ്നേഹിച്ചും ശുശ്രൂഷിച്ചും ഇത്രനാൾ കഴിഞ്ഞത് മൌഡ്യം .
ഇത് ശീലാവതിമാരുടെ കാലമല്ലെന്നു എന്തു കൊണ്ട് മറന്നു?
പുരുഷന്റെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണോ സ്ത്രീയുടെ കടമ.....
വിട്ടുവീഴ്ചയും സഹനവും ത്യാഗവും ക്ഷമയുമെല്ലാം സ്ത്രീക്കുമാത്രം..
പുരുഷന്റെ എതാഗ്രഹങ്ങൾക്കും എറാൻ മൂളുന്ന ഒരുപകരണം മാത്രമാണോ ഭാര്യ.....?
അല്ലെന്നറിയാമായിരുന്നുവെങ്കിലും ഒരു സാധാരണ ഭാര്യ യാകാനെ ആഗ്രഹിച്ചുള്ളു.
ഭർത്താവിന് വിധേയയായി ...കുടുംബഭദ്രതയ്ക്കായി സ്വന്ത മിഷ്ടങ്ങൾ ബലികഴിച്ചു..മറുത്തൊരുവാക്ക്....സ്വന്തമായ ഒര ഭിപ്രായം...ഒന്നും ഉണ്ടായില്ല.
പക്ഷേ, ഒരാദർശ ഭാര്യയുടെ പരിവേഷം കാത്തു സൂക്ഷിച്ചിട്ട് എന്ത് നേടി...?താൻ നൊ ന്തുപെറ്റ മകളാണ് ഒരു സ്ത്രീ ജന്മം എന്നതിന്റെ പേരിൽ  അവഗണിക്കപ്പെടുന്നത്. പിറക്കാനുള്ള അവകാശം പോലും നിഷേധിച്ച് ഒരച്ഛൻ കുരുതി കൊടുത്തത് തന്റെ മകളെയാണ്.വീണ്ടും ഒരു കുരുതിക്ക് കൂടി താൻ പങ്കാളി യാകുക.....!
കരയാൻ തോന്നിയില്ല. പൊരുതണം. ഈ അനീതിക്കെതി രെ പടനീക്കം നടത്തണം. സ്വന്തം വ്യക്തിത്വം പോലും അടി യറവച്ച്, പൊറുക്കാനാകാത്ത ക്രൂരതകൾക്ക് അറിയാതെങ്കി ലും പങ്കാളിയാകേണ്ടി വന്ന തെറ്റ് തിരുത്തിയേ  തീരു....

ആസ്പത്രിക്ക് മുന്നിൽ  തന്നെ അന്വേഷിച്ചെത്തിയ അരവി ന്ദേട്ടനെ കണ്ടപ്പോൾ രക്തം തിളച്ചു.സ്ഥലകാല ബോധമറ്റ്‌ അലറി.
"ദുഷ്ടൻ...! സ്വന്തം കുഞ്ഞിനെ കൊന്ന ദുഷ്ടൻ ..!''
അരവിന്ദേട്ടന്റെ കണ്ണുകൾ  ചുവക്കുന്നതു കണ്ടു...പിന്നിൽ നിന്നും ഡോക്ടറുടെ വിളിയും കേട്ടു .
നിന്നില്ല .വീട്ടിലേയ്ക്കോടി.
പിന്നാലെ സ്കൂട്ടറിൽ എത്തിയ അരവിന്ദേട്ടൻ വഴിതടഞ്ഞു അടക്കിയ സ്വരത്തിൽ മുരണ്ടു."ഉം...കയറ് .വെറുതെ സീനുണ്ടാക്കരുത്.''
ആജ്ഞ ..
ചുറ്റിലും നോക്കി. ധാരാളം ആളുകൾ.. അവരുടെ ശ്രദ്ധ തങ്ങ ളിലേയ്ക്ക് തിരിയുന്നതറിഞ്ഞപ്പോൾ കണ്ണീർവിഴുങ്ങി പിന്നിൽ
ക്കയറി.
കിടപ്പ് മുറിയുടെ സ്വകാര്യതയിലെത്തുവോളം നിർവികാര ഭാവം കാട്ടിയ അരവിന്ദേട്ടൻ ഒരു നിമിഷം കൊണ്ട് ആകെ മാറുന്നത് ഉള്ളിൽ കത്തുന്ന വേദനയോടെ നോക്കി നിന്നു.ഒരു സ്വാന്തനം കാത്ത തന്റെ കവിളിൽ ആ ഉരുക്ക് മുഷ്‌ടികൾ ആഞ്ഞു പതിച്ചു.
ഒന്നല്ല. പലതവണ.
കരഞ്ഞില്ല. എല്ലാ പ്രതികാരാവേശവും നോട്ടത്തിൽ ഉൾ ക്കൊള്ളിച്ചു നിന്നു
സമനില തെറ്റിയവനെപോലെ അരവിന്ദേട്ടൻ അലറി.
" അതേടി...നിന്റെ ഗർഭം അലസിപ്പിച്ചത് തന്നെയാ. എന്റെ ഇഷ്ടം...അതെന്റെ ഇഷ്ടം...ഇനിയും ഞാനത് ചെയ്യും.ഒരാണ്‍ കുഞ്ഞിനെ പ്രസവിക്കാനല്ലാതെ നിന്റെ ഒരു ഗർഭവും പൂർണമാകാൻ ഞാൻ അനുവദിക്കില്ല. സത്യം...സത്യം....!!''
എല്ലാം കേട്ട് നിന്ന ഭർത്തൃ മാതാവിൽ നിന്നെങ്കിലും ഒരു സമാധാന വാക്ക് പ്രതീക്ഷിച്ചതും തെറ്റി.
"ഓന് വേണ്ടാച്ചാൽ നെനക്കങ്ങ് സമ്മതിച്ചാലെന്താ ..? ആണ്ടിലാണ്ടിലിങ്ങനെ പെണ്ണിനെ പെറ്റിട്ടാൽ ചെലവു കൊറെയൊള്ളതാ..''
അരവിന്ദേട്ടനൊഴികെ അഞ്ചു പെണ്‍മക്കൾക്ക് ജന്മം നൽ കിയ ഒരമ്മയാണത് പറഞ്ഞത്.
അശനിപാതം പോലെ അരവിന്ദേട്ടന്റെ അവസാന വാക്കു കളും എത്തി.
"രണ്ടിലൊന്ന് തീരുമാനിക്കാം.. ഒന്നുകിൽ എന്നെ അനുസരി ക്കുക ...അല്ലെങ്കിൽ..''
തുടരാതെ തന്നെ വ്യക്തമായി.
ഭർത്തൃഹിതം എത്ര ഹീനമായാലും അനുസരിച്ചാൽ ഒരു ഭാര്യയായി ഇവിടെക്കഴിയാം....അവഗണിക്കപ്പെട്ടു വളരുന്ന ഒരു മകളെ ഓർത്ത് വേദനിച്ച് ....ഒരാണ്‍കുട്ടിയെ തടയുവോ ളം ഗർഭപാത്രം വൃത്തിയാക്കി സൂക്ഷിച്ച് ...
എന്തിന് ....?എന്തിന് ...?
തീരുമാനിക്കാൻ രണ്ടാമതൊരാലോചന വേണ്ടിയിരുന്നില്ല. എന്നിട്ടും ഇന്നലെ മുഴുവൻ ആലോചിക്കുകയായിരുന്നു.
നഷ്ടമാകുന്നതെന്തെന്നറിയാതെയല്ല.
ഒറ്റപ്പെടലിന്റെ ഭവിഷത്തുകൾ ഓർക്കാഞ്ഞുമല്ല.
പക്ഷേ,
മാതൃഭാവത്തിനു നേരെ കാർക്കിച്ചു തുപ്പുന്ന ഈ കരാളതയ് ക്കെതിരെ പ്രതികരിക്കാതെ വയ്യ...
മുന്നോട്ടുള്ള പാത ദുർഘടമാകാം .ഇതുവരെ അന്വേഷിച്ചി ട്ടില്ലെങ്കിലും പ്രതീക്ഷയുണ്ട്...അരുന്ധതിടീച്ചർ തന്റെ ലീവ് അന്ന് ശരിയാക്കിയിട്ടുണ്ടെങ്കിൽ അത് തീരാൻ ഇനിയും ദിവസങ്ങൾ  ഉണ്ട്.
ഇല്ലെങ്കിൽ...., അച്ഛൻ തനിക്കു തന്ന വിദ്യാഭ്യാസം തന്റെ ജീവിത മാർഗ്ഗമാകും.
അഥവ കൂലിപ്പണിയെങ്കിൽ അതിനും തയ്യാർ .....!!
പെട്ടെന്ന് തന്നെ കാണുമ്പോൾ അച്ഛന്റെ മുഖത്തുണ്ടാകുന്ന ഭാവം മനസ്സിലുണ്ട്.
ഒരിക്കലും അച്ഛൻ തന്നെ കുറ്റപ്പെടുത്തുകയില്ല. കാരണം
അത് തന്റെ അച്ഛനാണ്. മകളെ നിധിപോലെ കരുതിയ , മകൾക്ക് വേണ്ടി മാത്രം ജീവിച്ച തന്റെ അച്ഛൻ..

ആഹ്ളാദത്തോടെ  തുള്ളിച്ചാടി  മുന്നിൽ നടക്കുന്ന ശ്രീമോളെ നോക്കി അശ്വതി മന്ത്രിച്ചു.
"പൊന്നുമോളെ....ഈ മടക്കയാത്ര നിനക്ക് വേണ്ടിയാണ്. പിന്നെ  ഈ ഉദരത്തിൽ വളരുന്ന നിന്റെ അനുജത്തിക്കു വേണ്ടിയും...''

Tuesday, June 10, 2014

തിരിച്ചു വരാത്തവര്‍

തിരിച്ചു വരാത്തവര്‍ 


സന്ദര്‍ശകഗാലറിയിലെ ടി വിയില്‍ ദുബൈ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്യുന്നു എന്ന അറിയിപ്പ് തെളിഞ്ഞപ്പോള്‍ അശ്വതിയുടെ മനസ്സില്‍  ആശ്വാസത്തിന്റെ തണുപ്പ് വീണു.
ഏഴു മണിക്കൂറായി അവള്‍ കാത്തിരിക്കുന്നു.ഇപ്പോഴാണ് എത്തുക എന്നറിയിച്ചിരുന്നെങ്കില്‍ ഈകാത്തിരിപ്പു വേണ്ടി വരുമായിരു ന്നില്ല.
അറിയിക്കാത്തതിനു ആലീസിനെ കുറ്റപ്പെടുത്താനും പറ്റില്ല . വരുന്ന വിവരം പോലും ആരോ പറഞ്ഞു അശ്വതി അറിഞ്ഞെ ന്നെ ഉള്ളു.
"പിന്നെന്തിനാ സ്വീകരിക്കാന്‍ നീ പോകുന്നത്...?" എന്ന് അച്ഛന്‍ ചോദിച്ചത് അതുകൊണ്ടാണ്.പക്ഷെ ആലീസ് തന്നെ വിവരം അറിയിക്കാത്തത് മനപ്പൂര്‍വമല്ലെന്നു അശ്വതിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. കാരണം അങ്ങനൊരു ബന്ധമല്ലല്ലോ അവരുടേത്.
അഞ്ചുകൊല്ലം മുമ്പ്  ഇതേ സ്ഥലത്ത് വച്ച് യാത്ര പറഞ്ഞ പ്പോള്‍ ആലീസ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു.
"മരിച്ചാലും മറക്കില്ലശ്വതി....നീയില്ലായിരുന്നെങ്കില്‍ എനിക്കീ ഭാഗ്യം ഒരിക്കലും കിട്ടുമായിരുന്നില്ല."
വലിയ ത്യാഗം ചെയ്തു എന്ന ഭാവമൊന്നും അശ്വതിക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല. തനിക്കാകുന്ന സഹായം മറ്റൊരാള്‍ക്ക് നല്കുക. അത് സാധാരണ മനുഷ്യധര്‍മ്മ മല്ലെ... ഇല്ലായ്മയും വല്ലായ്മയും അറിയുന്ന ഉറ്റ സുഹൃത്തുക്കള്‍ ആകുമ്പോള്‍ അതില്‍ ഒട്ടും അത്ഭുതമില്ല.
സത്യത്തില്‍ ഒരിക്കലും പൊരുത്തപ്പെടേണ്ടവര്‍ ആയിരുന്നിള്ളവര്‍. തികച്ചും വ്യത്യസ്തമായ ചുറ്റുപാടിന്നുടമകള്‍.
ആര്‍ഭാടങ്ങള്‍ക്കു നടുവിലായിരുന്നു ആലീസ് പിറന്നു വീണത്... ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അശ്വതിയും. എന്നാല്‍ തികച്ചും വേറിട്ട ജീവിതാനുഭവങ്ങളിലൂടെയാണ് അവര്‍ വളര്‍ന്നത്.
പണത്തിനു മീതെ മറ്റൊന്നുമില്ലെന്ന് അഹങ്കരിച്ച അപ്പന്റെയും അച്ചായന്മാരുടെയും ഇടയില്‍ അമ്മയും ആലീസും ഒന്നുമായിരു ന്നില്ല.  അവളുടെ കൊച്ചു കൊച്ച് ആവശ്യങ്ങള്‍  പോലും ആരും സാധിച്ചു കൊടുത്തില്ല. പഠനത്തിന്റെ കാര്യത്തില്‍  പത്താം ക്ളാസുവരെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ  പിന്നീടുള്ള പഠനത്തിന് പണം മുടക്കേണ്ട കാര്യമില്ല എന്നായി രുന്നു അച്ചായന്മാരുടെ തീരുമാനം .

കെട്ടിച്ചു വിടാന്‍ വേണം ഒരു നല്ല തുക.അതിന്റെടേല് പഠിപ്പിനും കൂടി...?

പഠനം നിര്‍ത്തിക്കൊള്ളാന്‍ അവര്‍ അന്ത്യശാസനം നല്കി.
അപ്പനും അച്ചായന്മാരുടെ ഭാഗത്താണെന്നത് അവളെ ഏറെ വിഷമിപ്പിച്ചു.
പണമില്ലഞ്ഞല്ല. അത് ചെലവാക്കാന്‍ മനസ്സില്ലാഞ്ഞിട്ടുള്ള പ്രശ്നങ്ങള്‍ ...
"ചാകുമ്പോള്‍ എല്ലാം പൊതിഞ്ഞു കെട്ടിക്കൊണ്ടു പോകുമോ?"

സഹികെട്ട് ഒരിക്കല്‍ അവള്‍ ചോദിച്ചു.
അപ്പന്റെ മുമ്പില്‍ കഠിനമായ സമരങ്ങള്‍  തന്നെ വേണ്ടിവന്നു ആലീസിനു ഓരോ ആവശ്യങ്ങളും നേടിയെടുക്കാന്‍ .
അവളുടെ ധിക്കാരത്തിന് അച്ഛനും അമ്മയും കൂട്ട് നില്‍ക്കുകയാ ണെന്ന പേര് പറഞ്ഞ് വീതം വയ്പ്പിച്ചും അല്ലാതെയും കിട്ടാ വുന്നത്ര കൈവശപ്പെടുത്തി അച്ചായന്മാര്‍ സ്വന്തം കാര്യം നോക്കിപ്പോയി.
പഠിപ്പ് ഒരുവിധം പൂര്‍ത്തിയാക്കിയെങ്കിലും പിന്നീടുള്ള ദിനങ്ങള്‍ ആലീസിനു മുന്നത്തേക്കാള്‍ ദുരിതപൂര്‍ണ്ണമായിരുന്നു.
ഒരു ജോലി കിട്ടിയിട്ടുമതി വിവാഹം എന്നവള്‍ നിര്‍ബന്ധം പിടിച്ചു .പക്ഷെ കൈക്കൂലി കൊടുത്തോ  ശുപാര്‍ശ ചെയ്തോ പോലും ഒരു ജോലി നേടിക്കൊടുക്കാന്‍ ആരും സഹായിച്ചില്ല.
വന്ന വിവാഹാലോചനകളും സ്ത്രീധനത്തിന്റെ വിലപേശലില്‍ നടക്കാതെ പോയി....
"ഒന്നും വേണ്ട....പെണ്ണിനെ മാത്രം മതി "എന്ന് പറയാനുള്ള സൗന്ദര്യമൊന്നും ആലീസിനുണ്ടായിരുന്നില്ല. കോങ്കണ്ണ് ഒരു കുറവുമായിരുന്നു.
ഇതിനിടയിലാണ് ജീവിതകാലം മുഴുവന്‍ പണത്തിനു കാവലി രുന്ന അപ്പന്‍ ഗുരുതര മായ രോഗത്തിനടിപ്പെട്ടതും സമ്പാദ്യം മുഴുവന്‍ ചെലവാക്കിയിട്ടും മരണത്തിനു കീഴടങ്ങിയതും.
ജീവിതം ആലീസിനു ശരിക്കും ഒരു വെല്ലു വിളിയായത് അപ്പോഴാണ്‌.
ഒരു ജോലിക്ക് വേണ്ടി അവള്‍ മുട്ടാത്ത  വാതിലുകള്‍ ഇല്ല. ഒടുവിൽ  അവൾക്കൊരു ജോലി കിട്ടി. ദുബായിലെ ഇന്ത്യന്‍ സ്കൂളില്‍ .
പക്ഷെ പോകാനുള്ള പണം വേണം. സ്വാര്‍ത്ഥരായ രണ്ട് അച്ചായന്മാരും അവളുടെ മുന്നില്‍ കൈ മലര്‍ത്തി. അവളുടെ കാര്യത്തില്‍  അവര്‍ സ്വീകരിക്കാറുള്ള പതിവ് നിലപാട് തന്നെ.
വലിയ വീട്ടില് സമ്പത്തിനു നടുവിൽ  കഴിഞ്ഞിട്ടും സന്തോഷമെ ന്തെന്ന് അവള്‍ അറിഞ്ഞില്ല.
എന്നാല്‍ അശ്വതി അങ്ങനെയായിരുന്നില്ല.
കൂലിപ്പണിക്കാരായ അച്ഛനും അമ്മയും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നു. അവള്‍ക്കു വേണ്ടിയാണ് അവര്‍ അഹോരാത്രം കഷ്ടപ്പെട്ടത്. കിട്ടുന്നതില്‍ ഒരു പങ്ക് അവര്‍ അവള്‍ക്കായി സ്വരുക്കൂട്ടി വച്ചു. പുസ്തകങ്ങള്‍,വസ്ത്രങ്ങള്‍ , ഫീസ്‌ ...ഒന്നിനും അവള്‍ ബുദ്ധിമുട്ടിയില്ല. പലപ്പോഴും ആലീസിന് സഹായമായതും അശ്വതിയാണ്. 
ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലും അവളെ സഹായിക്കാന്‍ അശ്വതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വീട്ടിനടുത്തുള്ള മാനേജ്മെന്റ്സ്കൂളില്‍ അടുത്ത വർഷം ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് പറഞ്ഞു വച്ച തുക.... പാവപ്പെട്ട അച്ഛനമ്മമാര്‍ ചോര നീരാക്കി  മകളുടെ ഭാവിക്ക് വേണ്ടി നുള്ളിപ്പെറുക്കി ഉണ്ടാക്കിയ സമ്പാദ്യം...അതുപോരാഞ്ഞ് ആകെയുണ്ടായിരുന്ന അഞ്ചു സെന്റ്‌ സ്ഥലവും പുരയുംകൂടി പണയപ്പെടുത്തി ഒപ്പിച്ച അറുപതിനായിരം രൂപ.....
അശ്വതിയുടെ തീരുമാനം അംഗീകരിക്കാന്‍ അച്ഛനും അമ്മയും മടിച്ചു.   അവരുടെ സമ്മതം നേടിയെടുക്കാൻ അവള്‍ ഏറെ പാടുപെട്ടു . ആറ് മാസത്തിനകം മുഴുവന്‍ തുകയും തിരിച്ചു തരും എന്ന  ആലീസിന്റെ ഉറപ്പുകൂടിയായപ്പോള്‍ അവര്‍ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.
പക്ഷെ കണക്കു കൂട്ടലുകള്‍ എവിടെയോ പിഴച്ചു.
എവിടെയായിരുന്നെന്ന് ഇപ്പോഴും നിശ്ചയമില്ല.
നന്ദി വാക്കുകൾ കോരി നിറച്ച കത്തുകൾ ആദ്യമൊക്കെ ആലീ സിൽ നിന്നും മുടങ്ങാതെ കിട്ടി. മൂന്നോ നാലോ മാസം കഴിഞ്ഞ പ്പോൾ, പണം ഉടനെ അയക്കും എന്നെഴുതിയ കത്താണ്‌ അവസാനം കിട്ടിയത്.
പക്ഷെ പണം കിട്ടിയില്ല. പിന്നീട് കത്തുകളും.അവിടെയ്ക്ക് പലവട്ടം എഴുതി. ഒരു പ്രതികരണവും കാണാതായപ്പോൾ ആകെ പരിഭ്രമിച്ചു. ആലീസ് എഴുതാഞ്ഞതാകില്ല. എന്തോ സംഭവിച്ചി ട്ടുണ്ട്.
അഡ്രസ് മാറിയതോ...? തപാൽ വകുപ്പിന്റെ അനാസ്ഥയോ?

ഉത്കണ്ഠ താങ്ങാനാകാതെ സണ്ണിച്ചായന്റെ വീട്ടിൽപ്പോയി അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ലെന്ന് മാത്രമല്ല പരിഹാസം ഏറ്റുവാങ്ങി പടിയിറങ്ങിപ്പോരേണ്ടിയും വന്നു.
എന്നാൽ അതേ സണ്ണിച്ചായൻ ആണ് ആലീസ് വരുന്ന വിവരം അറിയിച്ചതും..അഞ്ചു കൊല്ലം മുമ്പ് ഉടനെ അയക്കുന്നു എന്ന് ആലീസ് അറിയിച്ച തുക എല്പ്പിക്കാൻ വന്നതായിരുന്നു അയാൾ.
"അറുപതിനായിരത്തിന് ആറുലക്ഷം തന്നാലും കടപ്പാട് തീരി ല്ലെ " ന്ന് പറഞ്ഞവളാണ് ആലീസ്.
"ആ കടപ്പാട് നിലനിർത്താനാകും അഞ്ചുകൊല്ലത്തിനു ശേഷ വും അറുപതിനായിരം മാത്രം തിരിച്ചു തന്നത് "  എന്ന് അച്ഛൻ പറഞ്ഞപ്പോൾ എതിർത്ത് പറയാൻ അശ്വതിക്ക് കഴിഞ്ഞില്ല
.
കൃത്യസമയത്ത് പണം കൊടുക്കാഞ്ഞതിനാൽ പറഞ്ഞു വച്ചിരുന്ന ജോലി നഷ്ടപ്പെട്ടപ്പോഴും, ഒന്ന് രണ്ട് ആലോചനകൾ പണത്തിന്റെ പേരിൽ ഒഴിവായപ്പോഴും, പണയം വീട്ടനാകാതെ വീടും പുരയിടവും അന്യാധീനപ്പെട്ടപ്പോഴും അച്ഛന്റെയും അമ്മ യുടെയും മനോവിഷമം അവൾ അറിഞ്ഞതാണ്. കേറിക്കിടക്കാൻ വാടകവീട്  ആശ്രയിക്കേണ്ടി വന്നതിന്റെയും ഒരിടത്തും സ്ഥിരമാ കാതെ അങ്ങും ഇങ്ങും ജോലി ചെയ്യുന്നതിന്റെയും ബുദ്ധിമുട്ട് അവൾ  അനുഭവിക്കുന്നുമുണ്ട്.
എന്നിട്ടും അച്ഛനെപ്പോലെ ആലീസിനെ കുറ്റപ്പെടുത്താൻ അവൾക്കായില്ല.
ആലീസ് അന്നേ പണം അയച്ചിട്ടുണ്ടാകണം. അച്ചായന്മാർ മുക്കിയിട്ടുണ്ടാകും. വില്ലന്മാർ ...!
എന്തായാലും തന്നെ ആശ്വസിപ്പിക്കുവാൻ ഇന്ന് ആലീസിനു ആകുമല്ലോ. എല്ലാ പരാതികളും പരിഭവങ്ങളും പറഞ്ഞു തീർക്കുകയും ആകാം.
മേഘപാളികൾക്കുള്ളിൽ നിന്നും ചെകിടടപ്പിക്കുന്ന ശബ്ദത്തോ ടെ ഭൂ മിയിലേയ്ക്കിറങ്ങി വരുന്ന കൂറ്റൻ വിമാനത്തിനുള്ളിൽ  ത ന്റെ ആത്മസുഹൃത്ത് ഉണ്ട് എന്ന ഓർമ്മ അശ്വതിയെ കോരിത്തരി പ്പിച്ചു.
ഗാലറിയിലെ മുഴങ്ങുന്ന ശബ്ദങ്ങൾക്കിടയിൽ വിടർന്ന കണ്ണുകളോടെ അവൾ നിന്നു. വിമാനത്തിൽ നിന്നും ഇറങ്ങി വരുന്നവരുടെ കൂട്ടത്തിൽ  ആലീസിനെ കണ്ടെത്താൻ അശ്വതി വിഷമിച്ചു. അവൾ ഒരു പാട് മാറിയിരിക്കുന്നു.പരിഷ്കൃത വേഷം ....രൂപം ....  ഭാവം......വളരെ ചെറുപ്പമായത് പോലെ....
കാണില്ലെന്നറിയാമായിരുന്നിട്ടും കണ്ണാടി ചില്ലിനിപ്പുറം നിന്ന് അശ്വതി അടക്കാനാവാത്ത ആഹ്ളാദത്തോടെ കൈ ഉയർത്തി വീശി..
ആലീസിന്റെ രൂപം താഴത്തെ നിലയിൽ മറഞ്ഞപ്പോൾ സന്ദർശക  ഗാലറിയിൽ നിന്നും അവൾ ഓടിയിറങ്ങി.
കസ്റ്റംസ് ക്ളിയറിംഗ് കഴിഞ്ഞു ആലീസ് പുറത്തു വരാൻ കുറച്ചു സമയം  വേണ്ടിവരും എന്നറിയാമായിരുന്നിട്ടും ഉള്ളിൽ  തുളുമ്പുന്ന സന്തോഷം അവളുടെ ചലനങ്ങൾ ധൃതതരമാക്കി.
മുന്നേ ഏർപ്പാടാക്കിയ കാറിന്റെ ഡ്രൈവറോട് കാർ തയ്യാറാക്കി നിർത്താൻ സംജ്ഞ നല്കി.
ബന്ധുക്കളെ  സ്വീകരിക്കാനെത്തിയവർ ...!
യാത്രയയക്കാൻ  വന്നിട്ടുള്ളവർ ....!
ആരെയും ശ്രദ്ധിക്കാൻ അശ്വതിക്കായില്ല.
ആലീസിന്റെ ആശ്ചര്യ പൂർണ്ണമായ നോട്ടം തന്റെ നേരെയെ ത്തുന്ന ആ സുന്ദരനിമിഷത്തെക്കുറിച്ചുള്ള ചിന്ത അവളുടെ ചുണ്ടിൽ ചിരിയായ് വിടർന്നു .
ട്രോളിയുമുന്തി പ്രവേശനകവാടം കടന്ന് ആലീസ് വരുന്നത് കണ്ട്  ഉൾത്തുടിപ്പോടെ അവൾ മുന്നോട്ടു കുതിച്ചു.
പെട്ടെന്ന്, അപ്രതീക്ഷിതമായ ഒരു തിരക്കിൽ  അവളുടെ ബാലൻസ് തെറ്റി. വീഴാതെ ഒഴിഞ്ഞു മാറുമ്പോൾ തന്നെ കടന്നു പോകുന്നവരെ കണ്ട് അശ്വതി ഞെട്ടി.
ആലീസിന്റെ അച്ചായന്മാർ....!
അവർ ആഹ്ളാദാരവത്തോടെ അവളെ ആനയിച്ചു കൊണ്ട് വരുന്നത് അശ്വതി അമ്പരപ്പോടെ നോക്കി നിന്നു. ആലീസിന്റെ നോട്ടം തന്റെ നേരെ തിരിയുമെന്ന പ്രതീക്ഷ വൃഥാവിലെന്നു ബോധ്യമായപ്പോൾ തന്നെ കടന്നു പോയ ചങ്ങാതിയുടെ പിന്നാലെ ഓടിയെത്തി അശ്വതി വിളിച്ചു...
"ആലീസേ..."
തിരിഞ്ഞു നോക്കിയ ആലീസിന്റെ ചുണ്ടിലെ തണുത്ത ചിരികണ്ട് അവളുടെ മനസ്സിടിഞ്ഞു.
"ഓ...അശ്വതിയോ...??"
പെട്ടെന്നോർത്ത പോലെ ആലീസ് ചോദിച്ചു.
"സണ്ണിച്ചായൻ  പണം തന്നില്ലേ...?"
മറുപടി പറയേണ്ടി വന്നില്ല.
കാറിന്റെ ഡിക്കിയിൽ ലഗ്ഗേജുകൾ അടുക്കുന്ന സണ്ണിച്ചായൻ ഉറക്കെപ്പറഞ്ഞു.
"എല്ലാം  വേണ്ടപോലെ ചെയ്തിട്ടുണ്ട് മോളെ..."
ആ വിളിയിൽ കിനിയുന്ന മാധുര്യം  ആസ്വദിച്ച ആലീസിന്റെ മുഖം തെളിഞ്ഞു.പിന്നെ ഒരു മഹാകാര്യം എന്നമട്ടിൽ അശ്വതിയുടെ നേരെ തിരിഞ്ഞ് ആലീസ് തുടർന്നു.
"വരുന്നവിവരം  ആരെയും അറിയിക്കേണ്ടെന്നു ഞാൻ സണ്ണിച്ചാ യനോട് പ്രത്യേകം പറഞ്ഞിരുന്നു. സഹായം എന്നൊക്കെപ്പറ ഞ്ഞു പിന്നെ സ്വൈര്യം തരില്ല  ഓരോ ശല്യങ്ങൾ ..."
അശ്വതിയുടെ തൊണ്ട വരണ്ടു. ചെവിക്കുള്ളിൽ വണ്ട്‌ മുരണ്ടു.
"പറഞ്ഞ് നിൽക്കാതെ  വാ മോളെ..."
കാറിന്റെ ഡോർ തുറന്നു പിടിച്ചു തൊമ്മിച്ചായനും തിരക്കുകൂട്ടി. ആലീസിന്റെ ശ്രദ്ധ അങ്ങോട്ടായി.
അശ്വതിയുടെ കണ്ണിൽ  ഇരുട്ട് കയറി. യാത്രപോലും പറയാതെ അച്ചായന്മാരോടൊപ്പം ചിരിച്ചുലഞ്ഞ് പോയത് ആലീസ് തന്നെയാണോ...?
ആയിരിക്കില്ല.സ്വപ്നമാണിത്. വെറും ഒരു പകൽ  സ്വപ്നം ....
വിജനമായ ഒരു മണലാരണ്യത്തിലാണിപ്പോൾ ....ഉഷ്ണക്കാറ്റ്‌ അത്യുഗ്രം വീശിയടിക്കുന്നു. മുന്നിൽ വഴിയില്ല.  പൂഴിയിൽ  ഉറച്ചുപോയ കാലുകൾ  വലിച്ചെടുക്കാനുള്ള ശ്രമത്തിൽ കൂടുതൽ ആഴത്തിലേയ്ക്ക് താഴ്ന്ന് ....താഴ്ന്ന് ....
"മാഡം "
കിതപ്പോടെ നോക്കുമ്പോൾ മുന്നിൽ  ടാക്സി ഡ്രൈവർ ...
സ്ഥലകാല ബോധം വരാൻ തെല്ലു നേരമെടുത്തു.
"യാത്രക്കാരെല്ലാം പോയല്ലോ. മാഡം പ്രതീക്ഷിച്ച ആള് വന്നില്ലേ...??
അടക്കാനാവാത്ത ആത്മനൊമ്പരത്തോടെ പറഞ്ഞു
 " ഇല്ല...വന്നില്ല..."
പിന്നെ പ്രവേശനകവാടത്തിനു പുറത്തുള്ള തൂണിൽ ചാരി ഒരിക്കലും തിരിച്ചു വരാത്ത ആരെയോ കാത്ത് അവൾ തളർന്നിരുന്നു.